അച്ഛനുള്‍പ്പടെ നാലു പേര്‍ കണ്‍മുന്‍പില്‍ പിടഞ്ഞുമരിക്കുന്നതു കണ്ട് നിസ്സഹായനായി നില്‍ക്കേണ്ടി വന്നതിന്റെ മരവിപ്പിലാണ് ശ്രാവണ്‍. മരവിപ്പോടെ നിന്ന മണിക്കൂറുകള്‍ വിങ്ഹലോടെ ഓര്‍ത്തെടുക്കുകയാണ് ഈ മകന്‍. കിണര്‍ നിര്‍മാണത്തിനു നേതൃത്വം നല്‍കിയിരുന്ന സോമരാജന്റെ മകനാണ് ശ്രാവണ്‍. അച്ഛനെ സഹായിക്കാന്‍ ഒപ്പം എത്തിയതായിരുന്നു ശ്രാവണ്‍.

അപകടത്തെ കുറിച്ച് ശ്രാവണ്‍ പറയുന്നു;

11 മണിക്കു കാപ്പി കുടിച്ച ശേഷം വീണ്ടും ജോലിക്ക് ഇറങ്ങിയതായിരുന്നു ഞങ്ങള്‍. മനോജും ശിവപ്രസാദും കിണറിന്റെ അടിയില്‍ നിന്ന് ചെളി കോരുകയായിരുന്നു. ഞാനും അച്ഛനും മുകളില്‍നിന്ന് അതു വലിച്ചു കയറ്റിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ഉറവ പൊട്ടിയത്. കിണറ്റില്‍ നിന്ന് വലിയൊരു ശബ്ദം കേട്ടു. ഇങ്ങനെ ശബ്ദത്തോടെ ഉറവ പൊട്ടുമ്പോള്‍ വിഷവാതകം പ്രവഹിക്കുമെന്ന് കേട്ടിട്ടുണ്ട്.

കിണറ്റിലാകെ ഒരു മൂളലായിരുന്നു പിന്നീട്. അതുകൊണ്ട് താഴെയുള്ളവര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ സാധിച്ചില്ല. ‘ഉറവ പൊട്ടിയ സ്ഥലം മണ്ണു വീണ് മൂടാതിരിക്കാന്‍ മനോജ് കാലുകൊണ്ട് ആ ഭാഗം ചവിട്ടിപ്പിടിച്ചിരുന്നു. പിന്നീട് ശിവപ്രസാദ് മുകളിലേക്കു കയറില്‍ പിടിച്ചു കയറി വരുന്നതിനിടെ കുഴഞ്ഞു താഴെവീണു. മനോജിന്റെ മുകളിലൂടെയാണ് വീണതെന്നു തോന്നുന്നു. വിളിച്ചിട്ടു മറുപടിയില്ല.

പ്രയാസപ്പെട്ട് ശ്വാസമെടുക്കുന്നതു പോലെ ശബ്ദം കേള്‍ക്കാമായിരുന്നു. ഉടന്‍ അച്ഛന്‍ കിണറ്റിലേക്ക് ഇറങ്ങി. താഴെച്ചെന്ന് അവരുടെ ദേഹത്ത് ഒന്നു തൊട്ടിട്ട്, അച്ഛന്‍ അവിടെ ഇരിക്കുന്നതു പോലെയാണു തോന്നിയത്. ശിവപ്രസാദിന് വീണു പരുക്കേറ്റതു കൊണ്ട് അച്ഛനും മനോജും അവന്റെയടുത്ത് ഇരുന്ന് കരയുകയാണെന്നു ഞാന്‍ വിചാരിച്ചു.

ഭയന്നുപോയ ഞാന്‍ രാജനെ ഫോണില്‍ വിളിച്ചു. ‘അവര്‍ മൂന്നുപേരും കിണറ്റിന് അടിയിലാണെന്നും ഒന്നും മിണ്ടുന്നില്ലെന്നും പറഞ്ഞു. രാജന്‍ ബൈക്കില്‍ പാഞ്ഞെത്തി. വേഗത്തില്‍ കിണറ്റിലേക്ക് ഇറങ്ങി. ഏറ്റവും താഴെച്ചെന്നപ്പോള്‍ ഇനി പതുക്കെ ഇറക്കിയാല്‍ മതിയെന്നു പറയുന്നതാണ് ഞാന്‍ കിണറ്റില്‍നിന്ന് അവസാനം കേട്ട ശബ്ദം