വൈക്കം ചെമ്പിൽ വിദ്യാർത്ഥിനിയായ യുവതിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചങ്ങാടി സ്വദേശി അമർജിത്, വടക്കേ ബ്ലായിത്തറയിൽ കൃഷ്ണപ്രിയ എന്നിവരെയാണ് ചെമ്പിൽ വീടിന് സമീപത്തെ കാടു പിടിച്ച സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുലശേഖരമംഗലം ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകൻ അമർജിത് (23), കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകൾ കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്.

ഇരുവരെയും കാണാതായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുന്നതിനിടെയാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവര്‍ക്കിടയില്‍ പ്രണയയോ മറ്റോ ഉണ്ടായിരുന്നതായി അറിവില്ലായിരുന്നു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി.

ഹോട്ടൽ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമർജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയർ ഹോസ്റ്റസ് കോഴ്‌സിനു പഠിക്കുകയായിരുന്നു. ഇരുവരുടേയും ആത്മഹത്യക്ക് കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച്‌ നിലവില്‍ സംശയങ്ങള്‍ ഒന്നുമില്ലെന്ന് വൈക്കം ഡിവൈഎസ്പി എ ജെ തോമസ് വ്യക്തമാക്കി.