കല്യാണത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കെ വരനെ കാണാതായതിനെ തുടര്‍ന്ന് മറ്റൊരു യുവാവ് യുവതിയെ വിവാഹം കഴിച്ചു. കോട്ടയം തലയോലപ്പറമ്പിലാണ് സംഭവം. കല്യാണത്തിന് തലേന്ന് വരനെ കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം.

പിറ്റേന്ന് നടക്കേണ്ട വിവാഹത്തിന് ഓഡിറ്റോറിയത്തില്‍ ഭക്ഷണമടക്കം എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. ഇതിനിടെയാണ് വരനെ കാണാതായത്. തുടര്‍ന്ന് നേരത്തേ പറഞ്ഞുറപ്പിച്ച അതേസമയത്തും വേദിയിലും വെച്ച് മറ്റൊരു യുവാവ് യുവതിയെ നിക്കാഹ് ചെയ്യുകയായിരുന്നു.

തലയോലപ്പറമ്പ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിന്റെ വിവാഹത്തിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സുമീറാണ് വരന്‍ എത്തില്ലെന്നറിഞ്ഞതോടെ ഫാത്തിമയെ വിവാഹം ചെയ്തത്.

ഞായറാഴ്ച വിവാഹത്തിനായി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞിരുന്നു. അപ്പോഴാണ്, തലയോലപ്പറമ്പ് സ്വദേശിയായ വരനെ കാണാതായ വിവരം അറിഞ്ഞത്. പിന്നീട് സുമീറും ഫാത്തിമ ഷഹനാസും തമ്മിലുള്ള നദ്വത്ത് നഗര്‍ കെകെപിജെ ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.