ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്സിലാണ് ദമ്പതികളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സിവില്‍ എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ ടെക്‌നീഷ്യന്‍ കൊല്ലം സ്വദേശി അജയകുമാര്‍ (55) ഭാര്യ ലിനി (50) എന്നിവരാണ് മരിച്ചത്.ഇവരുടെ 13 വയസുള്ള മകനെ പരുക്കകളോടെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നു വിട്ട് മണ്ണെണ്ണ ഒഴിച്ച് വീടിനു തീവയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

മകനെയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ അജയകുമാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മകന്‍ പിന്നിലെ വാതില്‍ വഴി രക്ഷപ്പെടുകയായിരുന്നു. പരുക്കേറ്റ മകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹങ്ങള്‍ കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.