പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ വിധി ഇന്നറിയാം. ഈ മറ നീക്കി കുല്‍ഭൂഷന് അമ്മയെയും ഭാര്യയെയും കാണാനാകുമോ? ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താനാകുമോ? രണ്ട് വര്‍ഷമായി തുടരുന്ന ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം ലഭിക്കും. ഹേഗിലെ രാജ്യാന്തര മധ്യസ്ഥ കോടതിയാണ് വിധി പ്രഖ്യാപിക്കുക. ലോക നീതി ദിനത്തില്‍ കുല്‍ഭൂഷണനെ കാത്തിരിക്കുന്ന വിധിയെന്താണെന്ന് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

ഹേഗിലെ പീസ് പാലസില്‍ ജഡ്ജി അബ്ദുള്‍ഖവി അഹമ്മദ് യൂസഫ് വിധി വായിക്കുമ്പോള്‍ പ്രാര്‍ഥനകളോടെ ഇന്ത്യന്‍ ജനത കാത്തിരിക്കും. ഇന്ത്യന്‍ ചാരനെന്ന് മുദ്രക്കുത്തി 2017 ഏപ്രിലിലാണ് പാക്കിസ്ഥാന്‍ പട്ടാള കോടതി കുല്‍ഭൂഷനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഏതൊരു വിദേശതടവുകാരനും ലഭിക്കേണ്ട നയതന്ത്ര പരിരക്ഷ നിഷേധിച്ചതോടെ പാക്കിസ്ഥാനെതിരെ ഇന്ത്യ രാജ്യാന്തര മധ്യസ്ഥ കോടതിയെ സമീപിച്ചു.

കേസില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഫെബ്രുവരിയില്‍ നാല് ദിവസം തുറന്ന കോടതിയില്‍ വാദം കേട്ടു. വിധി ഇന്ന് പ്രഖ്യാപിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഇന്ത്യക്ക് വേണ്ടി ഹാജരാകുന്നത്. കുല്‍ഭൂഷനൊപ്പം ഇന്ത്യ–പാക് നയതന്ത്ര ബന്ധത്തിന്റെ ഭാവി കൂടിയായിരിക്കും നിശ്ചയിക്കപ്പെടുക.