കൊല്ലം കടയ്ക്കലില്‍ കവി കുരിപ്പുഴ ശ്രീകുമാര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പ്രചരിപ്പിച്ച് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍. സോഷ്യല്‍ മീഡിയകളില്‍ തെറിവിളികളുമായാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകള്‍ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ തന്റെ പ്രസംഗത്തില്‍ സംഘ് പരിവാര്‍ ഗ്രൂപ്പുകളെ പ്രകോപിതരാക്കുന്ന തരത്തില്‍ ഒന്നും തന്നെ കുരീപ്പുഴ പറയുന്നില്ല.

സരസ്വതി ദേവി പോലും ഒരു കവിതയും എഴുതിയിട്ടില്ല. സരസ്വതി ദേവി ഏത് പുസ്തകമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ. സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്‌കൃതത്തിലെങ്കിലും എഴുതേണ്ടതല്ലെയെന്ന് തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ കുരിപ്പുഴ ചോദിക്കുന്നു. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രസംഗത്തിന്റെ വീഡിയോയുടെ താഴെ രൂക്ഷമായി തെറിവിളിക്കുകയാണ് സംഘ്പരിവാര്‍ ആള്‍ക്കൂട്ടം ചെയ്യുന്നത്.

വിഡിയോയിലെ പ്രസംഗത്തില്‍ കുരിപ്പുഴ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ;

സരസ്വതി ദേവി പോലും ഒരു കവിതയും എഴുതിയിട്ടില്ല. സരസ്വതി ദേവി ഏത് പുസ്തകമാണ് എഴുതിയത്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ ദൈവമല്ലേ. സരസ്വതി ദേവിയെ ധ്യാനിച്ച് കൊണ്ട് സംസ്‌കൃതത്തിലെങ്കിലും എഴുതേണ്ടതല്ലേ. സരസ്വതി ദേവി ഉണ്ടാവുന്നത് എങ്ങനെയാണ്. അത് മനുഷ്യന്റെ കണ്ടുപിടുത്തത്തിന്റെ ഭാഗമായാണ്. ഒരു സ്ത്രീ താമരപ്പൂവില്‍ നില്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ്. താമരപ്പൂവില്‍ ഒരു സ്ത്രീ നില്‍ക്കുന്നത് സത്യമാകാന്‍ ഒരു സാധ്യതയുമില്ലല്ലോ. അത് നമ്മുടെ സങ്കല്‍പ്പമാണ്. അധിക സൗന്ദര്യസങ്കല്‍പ്പമുള്ളവര്‍ സങ്കല്‍പ്പിച്ച് എഴുതുന്നതാണ്. സരസ്വതി ദേവിക്ക് രണ്ട് കൈയല്ല ഉള്ളത് നാലു കൈകളാണ്. അങ്ങനെ ഉണ്ടാകുമോ. ഉണ്ടെങ്കില്‍ നല്ലതാണ്. മാപ്പിളരാമായണത്തില്‍ ഹനുമാന്‍ ലങ്കയില്‍ എത്തുന്ന കഥ പറയുന്നുണ്ട്. രാവണന്‍ താടി വടിക്കുകയായിരുന്നു. പത്തുതല താടി വടിക്കുന്നതായി കാണാന്‍ നല്ല രസമായിരിക്കും. പത്തുതലയുണ്ടാകും എന്നത് സങ്കല്‍പ്പമാണ്. മനുഷ്യന്റെ കണ്ടുപിടുത്തമാണ് ദൈവം. മനുഷ്യന്റെ കണ്ടുപിടുത്തമാണ് പാലാഴി. സര്‍പ്പത്തിന്റെ കിടക്ക എന്നതൊക്ക സങ്കല്‍പ്പമാണ്. സത്യമാണെന്ന് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തി ഒരു വഴിക്ക് കൊണ്ടുപോകുന്നതാണ് മതം ചെയ്യുന്നത്. നന്മമാത്രമായി ഒരു മതവും ഇല്ലെന്നും കുരിപ്പുഴയുടെ പ്രസംഗത്തില്‍ പറയുന്നു.