വീണ്ടുമൊരു കാലവര്‍ഷം വന്നെത്തുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പ്രളയത്തെയും വലിയ വെളളപ്പൊക്കത്തെയും നേരിട്ട കുട്ടനാടന്‍ സമൂഹം ഇത്തവണ വല്ലാത്തൊരു ആശങ്കയിലാണ്. കാലവര്‍ഷത്തിന് മുന്നെയുളള മഴയില്‍ തന്നെ വീട്ടിലും പറമ്പുകളിലുമൊക്കെ വെളളം കെട്ടി നില്‍ക്കുന്നു. പലരും പുതിയ വളളമടക്കം വാങ്ങിയാണ് തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുന്നത്. ഇനിയുമൊരു വെളളപ്പൊക്കമോ, പ്രളയമോ ഉണ്ടാകുമോ എന്ന പേടി കട്ടകുത്തി കായല്‍ നികത്തി നിലമൊരുക്കിയ കുട്ടനാടുകാരുടെ ഉളളിലും ഓളമിടുകയാണ്. വെളളപ്പൊക്ക സാധ്യത, എന്താണ് മുന്‍കരുതലുകള്‍, വെളളപ്പൊക്കം ഒഴിവാക്കാന്‍ എന്താണ് ശാസ്ത്രീയമായി ചെയ്യേണ്ടത്.

ഈ മേഖലയിൽ അടിക്കടി വെള്ളമുയരുന്നതിനു കാരണം ഭൂമി താഴുന്നതെന്നു പഠനം.ലോക അംഗീകാരങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും ജൈവ വൈവിധ്യങ്ങളുടെയും പ്രകൃതി രമണീയതയുടെയും മുന്നില്‍ നില്‍ക്കുന്ന കുട്ടനാട്, ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളപ്പൊക്കത്തിന്റെ കണ്ണീര്‍ക്കയമായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളെയും കൃഷി തകര്‍ച്ചയേയും അതിജീവിക്കാനായി ഇവിടുത്തെ ജനതയുടെ ഒരു നല്ല പങ്കും പ്രാണരക്ഷാര്‍ത്ഥം മറ്റ് പ്രദേശങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു.

കുട്ടനാട് കായൽ കൃഷി ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തിലാണ് ശരാശരി 30 സെന്റീമീറ്റർ വരെ കരഭൂമി താഴ്ന്നിട്ടുണ്ടെന്നു കണ്ടെത്തിയത്. 2018ലെ മഹാപ്രളയത്തിനു ശേഷമാണ് കരഭൂമിയിൽ താഴ്ച വന്നിരിക്കുന്നതെന്നു ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. കെ.ജി. പത്മകുമാർ പറഞ്ഞു.

2018 ഓഗസ്റ്റിൽ ഉണ്ടായ മഹാപ്രളയത്തിൽ കുട്ടനാടൻ മേഖല ഏതാണ്ടു പൂർണമായും മുങ്ങി. പടിഞ്ഞാറൻ മേഖലയിൽ സ്വാഭാവികമായും അധികം ഉറപ്പില്ലാത്ത മണ്ണുള്ള പ്രദേശങ്ങൾ ഇതോടെ താഴ്ന്നു. ഓരോ സ്ഥലത്തെയും മണ്ണിന്റെ ഘടന അനുസരിച്ചാണു ഈ പ്രതിഭാസം ഉണ്ടായത്. ചെളി കൂടുതലുള്ള പ്രദേശങ്ങളിൽ കൂടുതൽ ഭൂമി താഴ്ന്നു. ഇങ്ങനെ ശരാശരി 30 സെന്റീമീറ്റർ വരെ താഴ്ചയുണ്ടായി.

എന്നാൽ 300 ചതുരശ്ര കിലോമീറ്റർ കര ഭൂമിയും 500 ചതുരശ്ര കിലോമീറ്റർ പാടശേഖരങ്ങളും 200 ചതുരശ്ര കിലോമീറ്ററിൽ ജലശേഖരവുമാണു കുട്ടനാടിന്റെ സ്വാഭാവിക പ്രകൃതി ഇപ്പോൾ‍. 300 ചതുരശ്ര കിലോമീറ്ററിലെ കര ഭൂമി മുഴുവനായും ജനവാസ കേന്ദ്രങ്ങളാണ്. ഭൂമിയിലെ ചെറിയ മാറ്റം പോലും കാര്യമായി പ്രതിഫലിക്കും. കൂടാതെ ആറുകള്‍ വഴി കിഴക്കൻ മേഖലയിൽനിന്ന് വേഗത്തിൽ വെള്ളം പടിഞ്ഞാറോട്ട് ഒഴുകുന്നതും വെള്ളപ്പൊക്കത്തിന് കാരണമാകുന്നു.

മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ ആറുകളാണ് ഈ പ്രദേശത്തെ പ്രധാന ജലസ്രോതസുകൾ. ഇവയെല്ലാം കൊണ്ട് തന്നെ മഴ പെയ്താൽ ഉടൻ തന്നെ വെള്ളം പടിഞ്ഞാറൻ മേഖലയിൽ എത്തും. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് ഇവ കാരണങ്ങളാണ്.

കുട്ടനാട് അന്താരാഷ്ട്ര കായല്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി പദ്മകുമാര്‍ വ്യക്തമാക്കുന്നു. അഭിമുഖം.

1. വേനല്‍ക്കാലത്ത് തന്നെ കുട്ടനാട്ടില്‍ പലയിടത്തും വെളളക്കെട്ട് ഉയര്‍ന്നത് ഇതുവരെ താഴ്ന്നിട്ടില്ല. ഈ അവസ്ഥയില്‍ കാലവര്‍ഷത്തില്‍ വെളളപ്പൊക്ക സാധ്യതകള്‍ ഉണ്ടോ, എന്താണ് കുട്ടനാട്ടിലെ അവസ്ഥ?

കുട്ടനാട്ടിലെ ജനങ്ങളുമായി ബന്ധപ്പെട്ട് നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇടപെടുന്നുണ്ട്. ഇതിലെല്ലാം വല്ലാത്ത ആശങ്കയാണ് ജനങ്ങളുടെ മനസില്‍ ഇതിനെക്കുറിച്ചുളളത്. അവര്‍ ജീവിക്കുന്നത് തന്നെ പേടിയിലാണ്. 2018ലെ ഒരു അനുഭവമുണ്ടല്ലോ, ഒരുകാലത്തും കുട്ടനാട്ടിലെ ആളുകള്‍ ഇതിനെയൊന്നും പേടിച്ചിരുന്നവരല്ല, ഇതിനെയെല്ലാം നേരിടാന്‍ തയ്യാറുളളവരായിരുന്നു, പക്ഷേ ഇപ്പോള്‍ വലിയ ഭയാശങ്കയിലാണ് അവരെന്നാണ് എനിക്ക് മനസിലായത്.

വെളളത്തിന്റെ ലെവല്‍ കൂടി നിന്നപ്പോഴാണ് ഇപ്പോഴത്തെ ഈ പ്രതിസന്ധി മഴയും കാലാവസ്ഥയും ഒക്കെ വന്നത്. അതോടെ ജലനിരപ്പ് കൂടി, വെളളക്കെട്ടായി. 2018ലെ പ്രളയം മുന്നിലുണ്ട്. ഒരുപാട് ആളുകള്‍ വിളിച്ചുചോദിക്കുന്നുണ്ട്, സാര്‍ വെളളം ഒഴുകി പോകാന്‍ എന്താണ് വഴി, പമ്പ് വെച്ച് വെളളം വറ്റിച്ചാലോ, കടലിലേക്ക് വെളളം വറ്റിച്ചാലോ എന്നൊക്കെ, അതൊന്നുമല്ലാ വേണ്ടതെന്ന് ഞാനവരോട് പറഞ്ഞു, കായലില്‍ വെളളം എത്തുന്നില്ല. നദികളിലൂടെ വെളളം വന്ന് നിറഞ്ഞുകഴിഞ്ഞാല്‍ ഇത് തിരികെ കായലില്‍ ഒഴുകി എത്തേണ്ടേ, അതിന് കായലില്‍ എത്താന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്‌നം. കായലിലെ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുന്നതല്ല അതിന് കാരണം. കായലിലേക്ക് വെളളം എത്താന്‍ ഒരുപാട് സമയം എടുക്കുന്നു. എടത്തോടുകളൊക്കെ നീരൊഴുക്ക് ഇല്ലാതെ അടഞ്ഞ് കിടക്കുകയാണ്. കൂടാതെ ധാരാളം തോടുകള്‍ കയ്യേറിയത് മൂലമുളള തടസങ്ങളും. ഇതൊന്നും പഴയപടി ആക്കുക എന്നത് എളുപ്പമുളള കാര്യമല്ല. പുതുതായി ചില ബൈപ്പാസ് കനാലുകള്‍ വെട്ടിയാണ് ഇതിന് പരിഹാരം കാണാന്‍ കഴിയുക. വെളളം വേഗം കായലില്‍ എത്തിക്കാന്‍ കഴിയുന്ന വിധത്തില്‍ പാടങ്ങളിലൂടെയാണ് കനാലുകള്‍ വെട്ടേണ്ടത്.

കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ മുന്‍നിര്‍ത്തി പഠനങ്ങളും പദ്ധതികളും നിര്‍ദേശങ്ങളും വിവിധ തലത്തില്‍ നിന്ന് ഉണ്ടായെങ്കിലും ഏകോപന സ്വഭാവത്തില്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ആഗോളതാപനം മൂലം സമുദ്രജലനിരപ്പ് ഉയരുന്നത് കുട്ടനാടിന് വലിയ ഭീഷണി തന്നെയാണ്. അതോടൊപ്പം പ്രളയത്തിന് കാരണമാകുന്ന ഘടകങ്ങളെല്ലാം നിലനില്‍ക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കി തരുന്നത്. പൊതുസമൂഹമോ, നമ്മുടെ അധികൃതരോ കുട്ടനാടിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുന്നുണ്ടെന്ന് തോന്നുന്നില്ല. കായലിലേക്ക് ഒഴുകിയെത്തുന്ന നദികളുടെ അടിത്തട്ടില്‍ എക്കല്‍ നിറഞ്ഞതോടെ നദികളുടെ ആഴം കുറഞ്ഞു. ഇതായിരുന്നു നേരത്തെ വെള്ളപ്പൊക്കമുണ്ടാകാന്‍ പ്രധാന കാരണം. ഇങ്ങനെ വേമ്പനാട്ട് കായലിന്റെ ജലശേഷി നാലിലൊന്നായി കുറഞ്ഞു. കൂടാതെ തോട്ടപ്പളളി സ്പില്‍വേ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമവും ആയിരുന്നില്ല. വേമ്പനാട്ട് കായലില്‍ 5.75 ലക്ഷം ടണ്‍ എക്കല്‍ അടിഞ്ഞുകൂടിയെന്നാണ് കോഴിക്കോട് ജലവിഭവ ഗവേഷണ കേന്ദ്രത്തിന്റെ പഠനത്തില്‍ കണ്ടെത്തിയത്. കഴിഞ്ഞ പ്രളയം, വെളളപ്പൊക്കം എന്നിവയില്‍ കായലിലും നദികളിലും അടിഞ്ഞ എക്കല്‍ നീക്കം ചെയ്യാത്തതിനാല്‍ ഇത്തവണയും പേടിക്കേണ്ടതുണ്ട്.

2. കഴിഞ്ഞ രണ്ട് പ്രളയങ്ങളെ തുടര്‍ന്ന് കുട്ടനാടിനായി എന്തൊക്കെ തരത്തിലുളള പഠനങ്ങളാണ് നടന്നത്? അതില്‍ താങ്കള്‍ ഉള്‍പ്പെട്ടിരുന്നോ? എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടത് ?

പ്രളയം കഴിഞ്ഞിട്ട് പ്രത്യേക പദ്ധതിയൊന്നും ഉണ്ടായിട്ടില്ല. കുട്ടനാടിനായി പുനര്‍നിര്‍മ്മാണ പ്രൊജക്റ്റ് ഉണ്ടാക്കാനായുളള ഒരു സമിതി ഉണ്ടാക്കി. റീ ബില്‍ഡിങ് കുട്ടനാട് എന്ന പേരില്‍ അതിജീവനത്തിനായി. ആ പ്രൊജക്റ്റ് എഴുതി ഉണ്ടാക്കുന്ന ചുമതല എനിക്കായിരുന്നു. അതിന്‍പ്രകരാം 200 പേജുളള റിപ്പോര്‍ട്ട് തയ്യാറാക്കി 2019 ഡിസംബറില്‍ കൃഷി വകുപ്പിന് സമര്‍പ്പിച്ചിരുന്നു. അതേസമയത്ത് തന്നെ പ്ലാനിങ് ബോര്‍ഡിന്റെ മറ്റൊരു റിപ്പോര്‍ട്ട് കൂടി നല്‍കിയിരുന്നു. ഇതില്‍ പ്ലാനിങ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചത് കൊണ്ട് ഞങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ഒന്നും ഉണ്ടായില്ല.

പ്രളയ പ്രതിരോധ പദ്ധതികള്‍, ഓരുജലവുമായി ബന്ധപ്പെട്ട കമ്മിറ്റികള്‍, ജീവനോപാധി മെച്ചപ്പെടുത്തുന്നതിനുളള പദ്ധതികള്‍, ജൈവ വൈവിധ്യവുമായി ബന്ധപ്പെട്ട പദ്ധതികള്‍, അങ്ങനെ കൃഷി, മത്സ്യബന്ധനം അടക്കം എല്ലാ മേഖലയെയും ഏകോപിച്ചുളള 69 നിര്‍ദേശങ്ങളാണ് ഞങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. കൂടാതെ പ്രളയാനന്തരമുളള പാരിസ്ഥിതിക മാറ്റങ്ങളെക്കുറിച്ച് വലിയൊരു പഠനം നടത്തി ജൈവ വൈവിധ്യ ബോര്‍ഡിനും നല്‍കിയിരുന്നു. ഇതിലൊന്നും ഇതുവരെ നടപടികള്‍ ഉണ്ടായില്ല. റീ ബില്‍ഡിങ് കുട്ടനാടിനായി നല്ലവണ്ണം അധ്വാനിക്കുകയും ചെയ്തിരുന്നു.

ആസൂത്രണ കമ്മിഷന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും കുട്ടനാട്ടില്‍ വെളളപ്പൊക്കം നിയന്ത്രിക്കുന്നതിനായി പമ്പാ, മണിമലയാര്‍, അച്ചന്‍കോവിലാര്‍ എന്നിവയുടെ കുട്ടനാട്ടിലൂടെ ഒഴുകുന്ന കൈവഴികള്‍ ആഴം കൂട്ടണമെന്നും വേമ്പനാട് കായലിന്റെ ആഴം കൂട്ടണമെന്നും വിയപുരം മുതല്‍ തോട്ടപ്പള്ളി വരെയുള്ള ലീഡിങ് ചാനലിന്റെ ആഴം കൂട്ടണമെന്നും എസി കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കണമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ പോലും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.

3. ആഗോള കാര്‍ഷിക പൈതൃക മേഖലയെന്ന അംഗീകാരമുളള നാടാണ് കുട്ടനാട്. അതോടൊപ്പം തന്നെ മൂന്ന് ദശാബ്ദത്തിനുളളില്‍ കുട്ടനാട് പൂര്‍ണമായും വെളളത്തിന് അടിയിലാകുമെന്നാണ് യുഎസിലെ ക്ലൈമറ്റ് സെന്‍ട്രല്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. സമീപകാലത്ത് നിങ്ങള്‍ നടത്തിയ പഠനങ്ങളും ഇത് ശരിവെക്കുന്ന സൂചനകളാണോ ലഭിക്കുന്നത്?

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മൂലവും 21ാം നൂറ്റാണ്ടില്‍ കുട്ടനാട്ടിലെ സമുദ്രജലനിരപ്പ് രണ്ടടിമുതല്‍ ഏഴടി വരെ ഉയരുമെന്നാണ് ക്ലൈമറ്റ് സെന്‍ട്രല്‍ നടത്തിയ വിലയിരുത്തല്‍. നിലവില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും താഴ്ന്ന പ്രദേശവും സമുദ്രനിരപ്പിന് താഴെ കൃഷി ചെയ്യുന്ന അപൂര്‍വ പ്രദേശവും കൂടിയാണ് കുട്ടനാട്.

കഴിഞ്ഞ 10 കൊല്ലമായി ഞങ്ങള്‍ ഡാറ്റ എടുക്കുന്നുണ്ട്. 2010 മുതല്‍ 2020 വരെയുളള ഡാറ്റ പരിശോധിക്കുമ്പോള്‍ ഞെട്ടിപ്പോകും. കാരണം കായലിലെ ഉപ്പുരസം കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഓരോ വര്‍ഷവും ഉപ്പുരസം കൂടിക്കൊണ്ടിരിക്കുകയാണ്. അതിന്റെ അര്‍ത്ഥം എന്താണെന്ന് വെച്ചാല്‍ കടല്‍വെളളം കയറുന്നതിന്റെ ആദ്യപടിയായിട്ടാണ് ഇതിനെ കാണേണ്ടത്. ഈ വര്‍ഷം മാത്രം ഉപ്പുരസം വളരെ കുറവാണ്. അതുമൊരു അതിശയമാണ്. അതിനൊരു പ്രധാന കാരണം ഡിസംബര്‍ കഴിഞ്ഞ് നിരന്തരം മഴയായിരുന്നു. ഏതാണ്ട് പത്ത് ശതമാനം കൂടുതലായിരുന്നു വേനല്‍മഴ. മഴ കൂടിയപ്പോള്‍ ഇവിടുത്തെ ജലനിരപ്പ് കൂടി. ഉപ്പുകേറല്‍ എന്നൊക്കെ പറഞ്ഞ് കോലാഹലങ്ങള്‍ ഉണ്ടാക്കിയപ്പോള്‍ ബണ്ട് കൃത്യമായി അടച്ചു. തോട്ടപ്പളളി സ്പില്‍വേ നന്നായി അടച്ചു. അവിടെ പ്രകൃതി തന്നെ ഒരു മണല്‍ച്ചിറ ഉണ്ടാക്കി കഴിഞ്ഞു. മാറ്റിയ മണല്‍ച്ചിറ വീണ്ടും വന്നു. ഉപ്പ് കേറാത്ത അവസ്ഥ ഉണ്ടായി.

കുട്ടനാട്ടിലെ ഭൂമി നിലവില്‍ താഴ്ന്നു കൊണ്ടിരിക്കുകയാണ്. പണ്ട് കാലങ്ങളില്‍ വര്‍ഷാവര്‍ഷം മണ്ണ് വെട്ടിയിട്ട് ചെളി കുത്തിയെടുത്ത് പറമ്പ് ഉയര്‍ത്തുന്ന ഒരു രീതിയുണ്ടായിരുന്നു. കട്ടകുത്തലെന്നൊക്കെ പറയുന്ന അതൊക്കെ ഇപ്പോള്‍ നിന്നുപോയി. ഈ കുത്തിയെടുക്കുന്ന ചെളിയെന്ന് പറയുന്നത് ഓര്‍ഗാനിക് ഫാക്റ്ററാണ്. ജൈവ വസ്തുക്കളാണ്, ജൈവാംശമാണ്, എക്കലാണ്. കുട്ടനാടന്‍ ചെളി അഥവാ കട്ട എന്നുപറഞ്ഞാല്‍ എക്കലാണ്. ഇപ്പോഴാകട്ടെ വീടുകളൊക്കെ ഏതാണ്ട് കുഴിച്ചിട്ട പോലെയാണ് ഇരിക്കുന്നത്. നമ്മള്‍ പാടശേഖരമൊക്കെ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് പറയും, പുറംബണ്ട് മെച്ചപ്പെടുത്തുക, ഉയര്‍ത്തുക എന്നൊക്കെ. പക്ഷേ വീടുകള്‍, അത് നമ്മള്‍ എന്തുചെയ്യും. എല്ലാവര്‍ക്കും വീടുകള്‍ ഉയര്‍ത്താന്‍ കഴിയുമോ.

കാലാവസ്ഥാ വ്യതിയാനം മൂലം ജലനിരപ്പ് ഉയരുമ്പോള്‍ ഭാവിയില്‍ കുട്ടനാട് ഇല്ലാതാകുമെന്നാണ് വിദേശ രാജ്യങ്ങളില്‍ നിന്നുളള പഠനങ്ങള്‍ പറയുന്നത്. കുട്ടനാടിനെ ജലസമാധി കാത്തിരിക്കുന്ന സ്ഥലമെന്ന് കൂടി പറയാറുണ്ട്. എന്നിട്ടും നമുക്ക് ഇപ്പോഴും മനുഷ്യരെ സംരക്ഷിക്കുന്നതിനെ പറ്റിയല്ല, പാടങ്ങള്‍ സംരക്ഷിക്കുന്നതിനെപ്പറ്റിയാണ് കൂടുതല്‍ ആശങ്ക. ഇപ്പോള്‍ ബണ്ടുകളില്‍ താമസിച്ചിരുന്ന ജനങ്ങള്‍ വരെ വളരെ ആശങ്കയിലാണ്. കാരണം പണ്ട് ബണ്ടില്‍ വെളളം കയറില്ലായിരുന്നു. ഇപ്പോള്‍ ബണ്ടുകളിലും വെളളം കയറി. അതുകൊണ്ട് തന്നെ ഇതിന്റെ ഗുരുതരാവസ്ഥ മനസിലാക്കേണ്ടതാണ്. കേരളത്തില്‍ ഇത്തരം സ്വഭാവ സവിശേഷതയുളള മറ്റൊരു പ്രദേശം കൊല്ലത്തെ മണ്‍റോ തുരുത്താണ്. അവിടെയും ഞങ്ങള്‍ പഠനം നടത്തുകയാണ്. അവിടെ ഭൂമി താഴ്ന്നുകൊണ്ടിരിക്കുകയാണ്. വീടുകളില്‍ തിരയടിക്കുന്നു. ഭയപ്പെടുത്തുന്ന സാഹചര്യം. 10,000 ജനങ്ങള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ അവിടെ 7,000 ജനങ്ങളെ ഉളളൂ. മുഖ്യമന്ത്രി ഇടപെട്ട് അവിടെ ജനങ്ങള്‍ക്കായി ഒരുപാട് പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്.

ഗ്ലോബലി ഇംപോര്‍ട്ടന്റ് പ്ലേസാണ് കുട്ടനാട്. ഗ്ലോബല്‍ ഹെറിറ്റേജ് എന്ന സംവിധാനം വന്നിട്ട് പത്തുവര്‍ഷമായി. കുട്ടനാടിനെ അതില്‍ ഉള്‍പ്പെടുത്തിയത് 2013ലും. ആഗോള പൈതൃക ഇടമായി പ്രഖ്യാപിച്ച് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നമ്മള്‍ക്ക് കുട്ടനാടിനായി എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ എന്നുളളത് ആലോചിക്കേണ്ടതാണ്.

4. രണ്ട് പ്രളയം വന്നു, അതൊരു പാഠമായി മുന്നിലുണ്ട്. കുട്ടനാടിനെ സംബന്ധിച്ച് മുന്‍കരുതലുകള്‍ വല്ലതും സര്‍ക്കാര്‍ ഇത്തവണ സ്വീകരിച്ചതായി തോന്നുന്നുണ്ടോ? പ്രത്യേകിച്ച് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച കൂടി ഉണ്ടായ സാഹചര്യത്തില്‍ ?

റിപ്പോര്‍ട്ടുകള്‍ ഉണ്ടായതായി നമ്മള്‍ നേരത്തെ പറഞ്ഞു. കുട്ടനാട് പാക്കേജ് രണ്ട് എന്നൊരു റിപ്പോര്‍ട്ട്, പ്ലാനിങ് ബോര്‍ഡിന്റെ ഒരു റിപ്പോര്‍ട്ട്, കൃഷി വകുപ്പിന്റെ മുന്‍കയ്യില്‍ മറ്റൊരു റിപ്പോര്‍ട്ടുമുണ്ടായി. ഇതിന്റെ പ്രഖ്യാപനവും നടന്നു. എന്നാല്‍ പ്രവൃത്തിപഥത്തില്‍ ഇതൊന്നും കൊണ്ടുവന്നില്ല. ഇനിയും അത് താമസിക്കാന്‍ കഴിയില്ല. 2018 കഴിഞ്ഞ് ഇപ്പോള്‍ 2021 ആയി. റിപ്പോര്‍ട്ടില്‍ നമ്മള്‍ അക്കമിട്ട് നിരത്തിയ കാര്യങ്ങളുണ്ട്. അത് സംഭവിക്കേണ്ടതല്ലേ. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം നീരൊഴുക്ക് മെച്ചപ്പെടുത്തുക എന്നുളളതാണ്. ആ പരിപാടി നടന്നിട്ടില്ല. അവിടെയും ഇവിടെയും എന്തെങ്കിലും ചെയ്തിട്ട് കാര്യമില്ല. വെളളം ഒഴുകി പോകാനുളള സൗകര്യം ഒരുക്കണം. ഒന്നാമത്തെ നടപടി അതാണ് വേണ്ടത്.

നമ്മുടെ കണക്കുകള്‍ പ്രകാരം ഒരു വര്‍ഷം നമ്മുടെ കായലില്‍ വന്നുപോകുന്നത് 25 ടണ്‍ എക്കലാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത് രണ്ടര ട്രക്ക് ലോഡ് എക്കലാണ് വന്നുപോകുന്നത്. മുന്‍പ് ഇതെല്ലാം കട്ടകുത്തി എടുത്തുകൊണ്ട് പറമ്പില്‍ ഇടും, പുരയിടങ്ങള്‍ മെച്ചപ്പെടുത്തും. ഈടും മാടിയുമൊക്കെ മെച്ചപ്പെടുത്തും. ആ പരിപാടി നിന്നുപോയി. ഇപ്പോ അങ്ങനെ വെളളത്തില്‍ ഇറങ്ങി കട്ട കുത്തുന്ന ആളുകളും ഇല്ല. അതിന് ചെറിയ യന്ത്രങ്ങള്‍ വേണം. അതിനെ പ്രോത്സാഹിപ്പിക്കണം. അതിനുളള സൗകര്യങ്ങള്‍ വേണം. നീരൊഴുക്ക് മെച്ചപ്പെടുത്തണം. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് വെളളം ഉള്‍ക്കൊളളാനുളള സ്ഥലങ്ങള്‍ വേണം. കൃഷി എങ്ങനെയും വര്‍ധിപ്പിക്കാന്‍ പാടില്ല. മഴക്കാലത്ത് കൃഷിക്ക് നിയന്ത്രണം വേണം. വെളളം ഉള്‍ക്കൊളളാനുളള സ്ഥലം വേണം. മുഴുവന്‍ വെളളവും ഒഴുക്കി കളയാനും പാടില്ല. വെളളം ശേഖരിക്കണം,

നമ്മള്‍ ഒരുപാട് പ്രതീക്ഷകളോടെയാണ് ഡാമുകളെ കണ്ടിരുന്നത്. മഴക്കാലത്ത് വെളളപ്പൊക്കത്തെ നിയന്ത്രിക്കും, പ്രതിരോധിക്കും. വേനല്‍ക്കാലത്ത് നദികളിലൂടെയുളള ഒഴുക്ക് നിലനിര്‍ത്തും. എന്നാല്‍ ഇത് രണ്ടും ഇപ്പോള്‍ സംഭവിക്കുന്നില്ല. എന്ത് സംഭവിച്ചു നമ്മുടെ ഡാമുകള്‍ക്ക് എന്ന് ആലോചിക്കണം. രണ്ട് മഴ പെയ്താല്‍ തുറന്ന് വിടുന്ന അവസ്ഥയാണ് ഇപ്പോള്‍. നമ്മുടെ പദ്ധതികള്‍ ഉദ്ദേശിച്ച ഫലപ്രാപ്തി കൈവരിച്ചോ എന്ന് പരിശോധിക്കണം. എവിടെയാണ് തകരാര്‍, വെളളം അക്കോമഡേറ്റ് ചെയ്യാന്‍ പറ്റാത്ത പ്രശ്‌നമുണ്ടോ? അങ്ങനെയെങ്കില്‍ നമുക്ക് 1270 പാടശേഖരങ്ങളുണ്ട്. അതില്‍ കുറെ എണ്ണം ജലസംഭരണികളായി സംരക്ഷിക്കണം. വെളളം ഒഴുകിപോകാന്‍ സൗകര്യം ഇല്ലെങ്കില്‍ പാടങ്ങള്‍ വെളളം കേറി ഇറങ്ങാനുളള ക്ലോക്ക് റൂമുകളായി മാറ്റണം. വലിയൊരു ബോധവത്കരണം നടത്തണം. കുട്ടനാട്ടിലെ പ്രശ്‌നങ്ങള്‍ക്കായി ഒരു ഏകോപിത ഭരണസംവിധാനം ഉണ്ടാകണം. കുറെക്കാലമായി നമ്മള്‍ പറയുന്നതാണ്. റാംസര്‍ സൈറ്റാണ്, ഏകോപിതമായി പോകേണ്ടതാണ്. പൈതൃക മേഖല, ജൈവ വൈവിധ്യം, കൃഷിയുടെ നിലനില്‍പ്പ് എല്ലാം സംരക്ഷിക്കുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കയും അകറ്റേണ്ടതാണ്. 20 ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന മേഖലയാണ്.

വെളളം ഒഴുകി പോകാനുളള തടസം ഉണ്ടെങ്കില്‍ അതിന് മാറ്റം ഉണ്ടാകേണ്ടേ, ഒരുപാട് പ്രൊജക്റ്റുകളൊക്കെ എഴുതിവെച്ചിട്ടുണ്ട്. പക്ഷേ അതൊന്നും വെളിച്ചം കാണില്ല. പ്രയോഗത്തില്‍ വരില്ല. വേറെ എന്തെങ്കിലും കാരണങ്ങള്‍ അതിനുണ്ടാകും. ആര്‍ക്കും കുട്ടനാട് ഫോക്കസ് ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് നമ്മള്‍ ഇതില്‍ കാണേണ്ടത്.

കേരളം കാലാവസ്ഥാ വ്യതിയാനം ഉണ്ടാകുന്ന സ്ഥലമാണ്. കാലാവസ്ഥാ അഭയാര്‍ത്ഥികള്‍ ഉണ്ടാകാന്‍ പോകുന്ന പ്രദേശം കൂടിയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടി മുന്‍കൈ എടുക്കണം. കാരണം അതിനുവേണ്ടി പ്രത്യേകം ഫണ്ടുകള്‍, കിട്ടാന്‍ വഴിയുണ്ട്. കാര്‍ഷിക പൈതൃക മേഖലയുടെ ഗ്രാന്റ് ഒരു പൈസ വാങ്ങി എടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. പല രാജ്യങ്ങളും അത് വാങ്ങിച്ചെടുത്ത് ഗുണകരമായി വിനിയോഗിക്കുന്നുണ്ട്. റാംസര്‍ സൈറ്റിന്റെ പേരില്‍ നമുക്ക് ഒരു ഫണ്ടിങ്ങും ലഭിച്ചിട്ടില്ല. നിലവില്‍ ഭരണത്തുടര്‍ച്ച ഉളളതിനാല്‍ തന്നെ ഇതൊക്കെ ഉപയോഗിക്കാന്‍ വേണ്ടിയുളള നല്ല സമയമാണ്. പരമാവധി ഈ മേഖലയെ സംരക്ഷിക്കാനുളള നടപടികള്‍ ഉണ്ടാകണം.

5 തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പളളി സ്പില്‍വേ ഇത് രണ്ടും കൃത്യമായി പ്രവര്‍ത്തന ക്ഷമമായാല്‍ മാത്രമാണ് കുട്ടനാടിന് ഗുണപ്രദമാകുന്നത്. ഇത്തവണ ബണ്ട് തുറക്കല്‍, സ്പില്‍വേയിലെ നീരൊഴുക്കല്‍ ഇവയൊക്കെ കൃത്യമായി നടന്നോ?

തണ്ണീര്‍മുക്കം ബണ്ട് ഇത്തവണ തുറന്നത് തന്നെ 150 ദിവസം കഴിഞ്ഞിട്ടാണ്. വളരെയേറെ താമസിച്ചു. ശരിക്കും പറഞ്ഞാല്‍ ഇത്രയും അടച്ചിടേണ്ട ഒരു കാര്യവും ഇല്ലായിരുന്നു. കൃഷിയില്‍ അവസാനത്തെ 30 ദിവസം ഉപ്പുവെളളം, അല്ലേല്‍ വെളളം കയറ്റേണ്ടതില്ല. ഇത്തവണ ഉപ്പുവെളളം എന്ന സാധനം വന്നിട്ടില്ല. ഞങ്ങള്‍ ഇവിടെ സ്ഥിരമായി ഇത് നിരീക്ഷിക്കുകയും പഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരായത് കൊണ്ട് ഇത്തവണ ബണ്ടിന്റെ തെക്കുവശവും വടക്കുവശവും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല. ഉപ്പുരസം ഇല്ലായിരുന്നു. അതുമാത്രമല്ല, ഒരു 50 മുതല്‍ 60-65 സെന്റി മീറ്റര്‍ വരെ ബണ്ടിന്റെ തെക്കുവശത്ത് കുട്ടനാട്ടില്‍ കടല്‍നിരപ്പിനെക്കാള്‍ ഉയര്‍ന്നാണ് നിന്നത്. ഒരു തരത്തിലും ഉപ്പുവെളളത്തിന് സാധ്യതയില്ലായിരുന്നു. അത് എളുപ്പം തുറന്ന് വിടേണ്ടതായിരുന്നു.

ആദ്യം മാര്‍ച്ച് 31 എന്ന് പറഞ്ഞു. പിന്നെ ഏപ്രില്‍ രണ്ടെന്ന് പറഞ്ഞു, മെയ് ആദ്യമെന്ന് പറഞ്ഞു. തിയതി ഇങ്ങനെ മാറ്റിയത് കണ്ട് ജനങ്ങള്‍ അങ്കലാപ്പിലായി. ഒടുവില്‍ മെയ് 13നാണ് ബണ്ട് തുറന്നത്. സമീപകാലത്തൊന്നും ഇത്രയും നീണ്ടിട്ടില്ല തണ്ണീര്‍മുക്കം ബണ്ട് തുറക്കാനായി. അതിന് മുന്‍പ് 180 ദിവസം മുതല്‍ ആറ് മാസമൊക്കെ അടച്ചിട്ട സമയമുണ്ട്, ഒരു വട്ടം. 1983ലോ മറ്റോ. ഇത്തവണ 150 ദിവസം അടച്ചിട്ടു, ഇലക്ഷനായിരുന്നു, കൊവിഡായിരുന്നു, ഇങ്ങനെയൊക്കെയുളള പല കാര്യങ്ങളും പറഞ്ഞാലും ഉദ്യോഗസ്ഥ തലത്തില്‍ കൃത്യമായി ചെയ്യേണ്ട കാര്യങ്ങളാണ്, എന്നാല്‍ അത് നടന്നില്ല. ഇത് നീരൊഴുക്കിനെ ബാധിച്ചു. കുട്ടനാട്ടിലെ പുഞ്ചക്കൃഷിയെ ഉപ്പ് വെള്ളത്തില്‍നിന്നു രക്ഷിക്കുന്നതിനാണ് ഷട്ടറുകള്‍ എല്ലാ വര്‍ഷവും അടയ്ക്കുന്നത്. ഡിസംബര്‍ 15ന് അടച്ച് മാര്‍ച്ച് 15ന് തുറക്കുക എന്നതായിരുന്നു നേരത്തെയുളള സമയക്രമം. എന്നാല്‍, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഏപ്രില്‍ പകുതിയോടെയാണ് തുറക്കുന്നത്. ഇത്തവണ അതും കഴിഞ്ഞ് മെയിലാണ് തുറന്നത്.

തോട്ടപ്പളളി സ്പില്‍വേയിലെ ഷട്ടറുകളിലൂടെ 65,000 ക്യുബിക് പെര്‍ സെക്കന്റ് വെളളം ഒഴുക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. എന്നാല്‍ 20,000 ക്യുബിക് പെര്‍ സെക്കന്റ് വെളളം പോലും ഇപ്പോള്‍ പോകുന്നില്ല. ഇത്തവണ ബണ്ട് തുറന്ന അതേദിവസം തന്നെ തോട്ടപ്പളളി സ്പില്‍വേയും തുറന്നു. വിവാദങ്ങളൊക്കെ വന്നപ്പോള്‍ സ്പില്‍വേയുടെ ഒഴുക്കിന്റെ മുന്‍ഭാഗത്ത് തടസമുണ്ടായിരുന്ന മരങ്ങള്‍ വെട്ടിമാറ്റി, മണല്‍ച്ചിറ മാറ്റി, അതുകഴിഞ്ഞും മണല്‍ച്ചിറ വന്ന് അടഞ്ഞു. ഇത്തവണ നിറഞ്ഞിട്ടുണ്ട്. മതിയാകും എന്ന് ഞാന്‍ പറയില്ല. അതിന്റെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ സ്പില്‍വേയുടെ ഷട്ടറുകള്‍ എല്ലാം തകര്‍ന്നുപോയി. നമ്മള്‍ 2016ല്‍ റിപ്പയര്‍ ചെയ്തതാണ്. അത് പകുതി ആയുസേ ഉളളൂവെന്ന് അന്ന് പറഞ്ഞതാണ്. ഇപ്പോ അടിയില്‍ നിന്നും അതിന്റെ ഫ്രെയിമെല്ലാം വിട്ടുകിടക്കുകയാണ്. അടക്കാനും വയ്യാ. തുറക്കാനും വയ്യാ. വെളളം ഒഴുകി പോകാനുളള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. അത് അടിയന്തരമായിട്ട് ചെയ്യേണ്ടതാണ്.

6 2018ലെ ആദ്യ പ്രളയത്തിന് ശേഷം കുട്ടനാട്ടിലെ നെല്‍ക്കൃഷിയില്‍ റെക്കോഡ് വിളവാണ് ഉണ്ടായത്. എന്നാല്‍ പിന്നീട് ഇങ്ങോട്ട് ഇപ്പോഴുളള കൃഷിയില്‍ അടക്കം കാര്യമായ മെച്ചം ഭൂരിഭാഗം കൃഷിക്കാര്‍ക്കും ലഭിച്ചില്ല. ഇതിന്റെ കാരണമെന്താണ് ?

2018ലെ പ്രളയത്തില്‍ കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലുമായി 10,495 ഹെക്ടറിലെ കൃഷിയാണ് പൂര്‍ണമായും നശിച്ചുപോയത്. 28 പഞ്ചായത്തുകളില്‍ വലിയ നഷ്ടമാണ് രേഖപ്പെടുത്തിയത്. രണ്ടുമാസത്തിലേറെ വെളളം നിറഞ്ഞുനിന്നിട്ടും അവര്‍ കൃഷിയിറക്കി. 2018ല്‍ മഴക്കാല കൃഷി ഉണ്ടായിരുന്നില്ല, അത് കഴിഞ്ഞ് തുലാം പത്തിന് കൃഷി ആരംഭിച്ചു. റെക്കോഡ് വിളവ് എന്നുവെച്ചാല്‍ 40% വര്‍ധനയായിരുന്നു. കേരളത്തില്‍ അത്യുല്‍പ്പാദന ശേഷിയുളള വിത്ത് വന്ന ഹരിത വിപ്ലവത്തിന്റെ കാലമുണ്ട്. അതിനെക്കാള്‍ കൂടുതല്‍ വിളവ് വര്‍ധന ഒറ്റവര്‍ഷമുണ്ടായി. അതില്‍ നിന്ന് പിന്നീടൊരു പാഠം നമ്മള്‍ പഠിച്ചില്ല എന്നതാണ് വിളവ് കുറയാന്‍ കാരണം.

ധാരാളം എക്കല്‍ വന്ന് അടിഞ്ഞ് പാഠങ്ങള്‍ സമ്പുഷ്ടമായി, ധാരാളം വെളളം കേറിക്കിടന്ന് മണ്ണിലെ പുളിരസം മുഴുവന്‍ ഒഴുകിപോയി. ഇതായിരുന്നു വിളവ് കൂടാനുളള പ്രധാന കാരണം. ഇപ്പോഴാണേല്‍ പുളിരസം (അസിഡിറ്റി) കൂടുകയാണ്. ഇത് വരുത്താന്‍ പോകുന്ന ഗുരുതര പ്രശ്നമുണ്ട്, ലോഹങ്ങള്‍ വരെ ഇതില്‍ അലിഞ്ഞുചേരും. ഇത് വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കും. സമയത്ത് കൃഷി ചെയ്യാനോ, പാഠം ഉള്‍ക്കൊളളാനോ നമുക്ക് കഴിഞ്ഞില്ല. 2019-20 കൃഷി പാടെ തകര്‍ന്നുപോയി. ഇത്തവണയും പലയിടത്തും പ്രശ്‌നങ്ങളാണ്. നമ്മുടെ കൃഷിക്ക് അച്ചടക്കം ഇല്ല. തോന്നിയത് പോലെയാണ് കൃഷിയിറക്കല്‍ അതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം.

7. കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ടുകള്‍ കണ്ടിരുന്നു. ഇത് പ്രാവര്‍ത്തികമായിട്ടുണ്ടോ, ഇതനുസരിച്ചാണോ നിലവില്‍ കുട്ടനാട്ടില്‍ കൃഷി നടക്കുന്നത്?

എല്ലാവരുടെയും ആവശ്യം കാര്‍ഷിക കലണ്ടറായിരുന്നു. ഞങ്ങളെ (കുട്ടനാട് അന്തര്‍ദേശീയ കായല്‍ ഗവേഷണ കേന്ദ്രം) ആ ജോലി ഏല്‍പ്പിച്ചു. കുട്ടനാട്ടിലെ 1270 പാടശേഖരങ്ങളില്‍ 990 ഇടത്തെ കൃഷിരീതി പഠിച്ച് ഞങ്ങള്‍ കലണ്ടര്‍ ഉണ്ടാക്കി, റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. 2020 ഒക്ടോബറില്‍ രണ്ടാം കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാര്‍ഷിക കലണ്ടര്‍ പ്രഖ്യാപിക്കുകയും ചെയ്തു. പക്ഷേ ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല. ഇപ്പോള്‍ അത് നടപ്പിലാക്കാനുളള ഐഡിയല്‍ സമയമാണ്. ജനങ്ങള്‍ക്കിടയില്‍ കൃഷിക്ക് സമയക്രമം വേണമെന്നുളള ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ എല്ലാവരുമായി ആലോചിച്ച് സമയക്രമത്തില്‍ കലണ്ടര്‍ നടപ്പിലാക്കാന്‍ ശ്രമിക്കണം.

വേനല്‍മഴ അടക്കമുളളവയില്‍ നിന്ന് കൃഷിയെയും കര്‍ഷകരെയും രക്ഷിക്കുക എന്നതാണ് കലണ്ടറിന്റെ ലക്ഷ്യം. കലണ്ടര്‍ പ്രകാരം മാര്‍ച്ച് 31ന് മുമ്പ് കൊയ്ത്തു കഴിയും വിധമുള്ള സമയക്രമമാണ് തീരുമാനിച്ചത്. ഇതുപ്രകാരം നെല്‍ക്കൃഷിയുടെ വിളവെടുപ്പ് നേരത്തെയാകും. കുട്ടനാടിനെ ആറ് മേഖലകളാക്കി തിരിച്ച് തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം കായല്‍ നിലങ്ങള്‍, വടക്കന്‍ കുട്ടനാട്, ലോവര്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് എന്ന ക്രമത്തില്‍ കൃഷിയാരംഭിക്കണം. ഏറ്റവും അവസാനത്തെ കൊയ്ത്ത് അപ്പര്‍ കുട്ടനാട്ടിലായിരിക്കും. അതേസമയം അപ്പര്‍ കുട്ടനാട്ടിലും ഏപ്രില്‍ 15ന് അപ്പുറം പോകുന്നത് ഗുണകരമല്ല. എല്ലാ മേഖലയിലും 15 ദിവസം അധികമായി നല്‍കിയിട്ടുണ്ട്. പുഞ്ചക്കൃഷി ഒക്ടോബറില്‍ തുടങ്ങുകയും വേണം. രണ്ട് കൃഷിചെയ്യുന്ന സ്ഥലങ്ങളില്‍ രണ്ടാംകൃഷിക്ക് മൂപ്പുകുറഞ്ഞ വിത്ത് ഉപയോഗിക്കണം.

വിത്ത് ഒരുക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചാലേ കാര്‍ഷിക കലണ്ടര്‍ ഗുണകരമായി നടപ്പിലാക്കാന്‍ കഴിയൂ. അതിന് കൃഷിവകുപ്പ് മാത്രം വിചാരിച്ചാല്‍ നടക്കില്ല. ജലസേചനം, വൈദ്യുതി വൈകുപ്പ്, റവന്യു, സിവില്‍ സപ്ലൈസ് വകുപ്പുകള്‍, സീഡ് അതോറിറ്റി, കര്‍ഷകര്‍ എന്നിങ്ങനെ എല്ലാവരും ഒരു ഓര്‍ക്കസ്ട്ര പോലെ പ്രവര്‍ത്തിക്കണം. ഒന്ന് വേറിട്ട് നിന്നാല്‍ നടക്കില്ല. ഇതാണ് അതിന് പറ്റിയ സമയമെന്നാണ് തോന്നുന്നത്. ഭരണത്തുടര്‍ച്ച അടക്കം സാധ്യമായത് കൊണ്ട് മാറ്റത്തിന് നല്ല സമയമാണ്.

8. കുട്ടനാട്ടിലെ വെളളപ്പൊക്കം ഒഴിവാക്കാനായി റിപ്പോര്‍ട്ട് പ്രകാരമുളള നടപടികളൊന്നും ഇതുവരെ നടപ്പായിട്ടില്ല. അതേസമയം ലോക്ക്ഡൗണില്‍ അടക്കം നിരവധി തൊഴിലാളികളെ ഉപയോഗിച്ച് എസി റോഡിന്റെ നവീകരണം അതിവേഗം നടക്കുകയാണ്. അഞ്ച് ഫ്‌ളൈ ഓവര്‍ അടക്കം 672 കോടി രൂപ മുതല്‍മുടക്കിലാണ് കേരള പുനര്‍നിര്‍മ്മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം പുരോഗമിക്കുന്നത്. കുട്ടനാടിനെ സംബന്ധിച്ച് ആദ്യം പ്രളയ പ്രതിസന്ധി പരിഹരിക്കാനുളള നടപടിയല്ലേ ഉണ്ടാകേണ്ടി ഇരുന്നത് ?

അതെ, എലിവേറ്റഡ് ഹൈവേയല്ല ആദ്യം ഇവിടെ ഉണ്ടാകേണ്ടിയിരുന്നത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ നിന്നും ഇവര്‍ ഒളിച്ചോടുകയാണ്. ഇപ്പോള്‍ നീരൊഴുക്ക് കൂട്ടാനുളള നടപടികളാണ് വേണ്ടിയിരുന്നത്. കൃഷിയോ, വെളളപ്പൊക്കമോ ഒന്നുമല്ല ആദ്യം ഞങ്ങളുടെ പരിഗണന എന്ന് തന്നെയാണ് ഇതിലൂടെ ഇവര്‍ പറയുന്നത്.

എസി റോഡൊരു ബണ്ട് പോലെയാണ് പ്രവര്‍ത്തിക്കുന്നത്. 24 കിലോ മീറ്റര്‍ നീളമുളള ബണ്ട്. വെളളം ഒഴുകിപ്പോകാന്‍ ആകെ മൂന്ന് ഓപ്പണിങ്ങേ ഉളളൂ. അതിനടിയില്‍ കൂടി വെളളം ഒഴുകിപ്പോകാനായി ക്രോസ് ഓപ്പണിങ്‌സ് ഒരുപാട് ഉണ്ടാക്കണം. കായലിലെ ജലനിരപ്പ് കൂടുന്നില്ല. മീനച്ചിലാറിലോ, ഇല്ലിക്കലിലോ, നാഗമ്പടത്തോ ജലനിരപ്പ് ഉയര്‍ന്ന് നില്‍ക്കുമ്പോഴും വേമ്പനാട് കായലില്‍ ജലനിരപ്പ് 10 സെ.മീ പോലും വര്‍ധിക്കുന്നില്ല. തോട്ടപ്പളളിയിലും 10 സെ.മീ പോലും ഉയര്‍ന്നില്ല. അപ്പോള്‍ എന്താണ് പ്രശ്നം. പ്രളയം ഉണ്ടായപ്പോള്‍ ചെങ്ങന്നൂര്‍ കൈകാലിട്ട് അടിച്ചു. മതിലുകള്‍ മുങ്ങുന്ന രീതിയില്‍ വെളളം വന്നു. തോട്ടപ്പളളിയില്‍ ആ സമയത്ത് സ്പില്‍വേയുടെ അടുത്തുളള വീടുകളില്‍ മുറ്റത്ത് പോലും വെളളം കയറിയില്ല. എന്തുകൊണ്ട് നമ്മുടെ വിദഗ്ധര്‍ക്ക് ഇത് മനസിലാക്കാന്‍ കഴിയുന്നില്ല. നീരൊഴുക്കിന് തടസം വരുമ്പോള്‍ സംഭവിക്കുന്നതാണ് വെളളപ്പൊക്കം. നീരൊഴുക്ക് ഉണ്ടാകാനായി പുതിയതായി കനാല്‍ വെട്ടണം. നല്ല വീതിയില്‍ ബൈപ്പാസ് കനാലുകള്‍. കൃഷിയില്ലാത്ത ഇടങ്ങള്‍ ഉണ്ടല്ലോ, വെളളം വെട്ടിയൊഴുകാന്‍ സ്ഥലമുളള ഇടങ്ങള്‍, അത് നമുക്ക് സ്പില്‍വേയില്‍ എത്തിക്കാം.

1921ല്‍ അന്നത്തെ പ്രജാസഭയില്‍ ചങ്ങനാശേരിക്കാരന്‍ കുട്ടനാടുകാരനായ ആയിട്ടുളള ഒരു മെംബര്‍ ഉണ്ടായിരുന്നു, പളളിത്താനം ലൂക്കാ മത്തായി. അദ്ദേഹം അന്നത്തെ മഹാരാജാവിനോട് സഭയില്‍ ആവശ്യപ്പെട്ടൊരു കാര്യമുണ്ട്. കുട്ടനാട്ടില്‍ മണ്ണിന്റെ ഉത്പാദനക്ഷമത കുറവാണ്. ഇതിനെ പ്രതിരോധിക്കാനുളള വഴി ചങ്ങനാശേരിയില്‍ നിന്നും ഒരു കനാല്‍ വെട്ടി അതിലൂടെ വെളളം ഒഴുകാനുളള സൗകര്യങ്ങള്‍ ഉണ്ടാക്കണം. അക്കാലത്ത് അവര്‍ക്ക് പോലും അറിയാം വെളളം ഒഴുകി പോകാനായി നല്ല നീരൊഴുക്കുകള്‍ സൃഷ്ടിച്ചാല്‍ മണ്ണിന്റെ ഫലപുഷ്ടി കൂടുമെന്നും കൃഷി മെച്ചപ്പെടുമെന്നും വെളളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയുമെന്നും. നമ്മുടെ ചരിത്രരേഖകളില്‍ പരാമര്‍ശിച്ചിട്ടുളള ഇക്കാര്യമെങ്കിലും അധികൃതര്‍ മനസിലാക്കണം.

9. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ നിന്നു വിജയിച്ച പി പ്രസാദാണ് ഇത്തവണ കൃഷിമന്ത്രി. സര്‍ക്കാര്‍ കുട്ടനാടിനായി അടിയന്തര പ്രാധാന്യത്തില്‍ നടപ്പാക്കേണ്ടത് എന്താണെന്നാണ് താങ്കള്‍ക്ക് പറയാനുളളത് ?

പരിസ്ഥിതിയെപ്പറ്റി നല്ല അവഗാഹമുളള, കൃഷി മനസിലുളള ആളാണ് മന്ത്രി പി. പ്രസാദെന്നാണ് ഞാന്‍ വായിച്ചും കണ്ടും അറിഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടിട്ടുമുണ്ട്. കൂടാതെ അദ്ദേഹം ഈ പ്രദേശത്തുകാരനുമാണ്. എനിക്ക് ആദ്യം സൂചിപ്പിക്കാനുളളത്, പ്രളയ പ്രതിരോധ പദ്ധതിക്ക് പ്രാമുഖ്യം കൊടുക്കണമെന്നാണ്. കൂടാതെ കൃഷി സമയബന്ധിതമായി, കാര്‍ഷിക കലണ്ടര്‍ പാലിച്ച് നടത്തണം. നമ്മള്‍ ജൂണ്‍ 15 ഓടെ കൃഷി തുടങ്ങാന്‍ പോകുകയാണ്. അടുത്ത പുഞ്ച വരുന്നതിന് മുന്‍പായി നവംബറിന് മുന്‍പായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കാര്‍ഷിക കലണ്ടര്‍ സമയക്രമത്തില്‍ നടപ്പാക്കണം. ഒപ്പം തീരദേശത്തെ പ്രശ്‌നങ്ങളും വെളളം ഒഴുകിപ്പോകാനുളള ക്രമീകരണവും സാധ്യതയും സൃഷ്ടിക്കണം.