ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ടോറികൾക്ക് 48 കൗൺസിലുകളും 1000 -ത്തിലധികം കൗൺസിലർമാരെയും നഷ്ടമായത് ഭരണമുന്നണിയിൽ കടുത്ത അങ്കലാപ്പ് ആണ് സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയത്തിലേക്കുള്ള പാതയിലാണെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ പറഞ്ഞു.

2002 -ന് ശേഷം ആദ്യമായാണ് ലേബർ പാർട്ടി ഇത്ര ശക്തമായ മുന്നേറ്റം നടത്തുന്നത്. ഇംഗ്ലണ്ടിലെ 230 കൗൺസുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി റിഷി സുന കിന്റെ ജനപ്രീതിയുടെ അളവുകോൽ ആയിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ വിലയിരുത്തിയിരുന്നത്. പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രതിപക്ഷത്തിനും സ്വന്തം പാർട്ടിയിലെ വിമർശകർക്കും പ്രധാനമന്ത്രിയുടെ നയങ്ങളെ വിമർശിക്കാൻ കൂടുതൽ ശക്തി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 35 % വോട്ട് വിഹിതമായാണ് ലഭിച്ചിരിക്കുന്നത്. ടോറികൾക്ക് 26 ശതമാനവും ലിബ് ഡെംസിന് 20 ശതമാനം വോട്ടു വിഹിതം ലഭിച്ചു. 2010 -ൽ ലേബർ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനുശേഷമുള്ള ഏറ്റവും ശക്തമായ തിരിച്ചു വരവാണ് അവർ നടത്തിയിരിക്കുന്നത്.


രാജ്യത്തെ ജീവിത ചിലവ് വർദ്ധനവും ഉയർന്ന പണപെരുപ്പവും തെരഞ്ഞെടുപ്പിൽ പ്രതിഫലിപ്പിച്ചതായാണ് പൊതുവേയുള്ള വിലയിരുത്തൽ . എൻഎച്ച്എസ് ഉൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളിലെ ജീവനക്കാരുടെ സമരങ്ങളും ജനജീവിതം ദുഷ്കരമാക്കിയിരുന്നു. ഇതിനെല്ലാമെതിരെയുള്ള പ്രതിഷേധങ്ങൾ പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. നോർ ഫോർക് കൗണ്ടിയിലെ ബ്രോഡ്‌ലാൻഡ് ജില്ലാ കൗൺസിലിലേയ്ക്ക് മത്സരിച്ച മലയാളിയായ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥി ബിബിൻ ബേബി തെരഞ്ഞെടുപ്പിൽ ജയിച്ചത് യു കെ മലയാളികൾക്ക് അഭിമാനമായി. വിവിധ സ്ഥലങ്ങളിലായി 18 മലയാളികളാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്