ലണ്ടന്‍: ലേബര്‍ എംപി സൈമണ്‍ ഡാന്‍ചുക്കിനെതിരേ ബലാല്‍സംഗക്കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. റോഷ്‌ഡെയ്ല്‍ എംപിയായ ഡാന്‍ചുക്കിനെതിരേ പരാതി ലഭിച്ചതായി ലങ്കാഷയര്‍ പോലീസ് സ്ഥിരീകരിച്ചു. 2006ല്‍ നടന്നതായി കരുതുന്ന സംഭവത്തിലാണ് അന്വേഷണം. മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസാണ് ഈ വിവരം പുറത്തു വിട്ടത്. 49 വയസുള്ള ഒരു സ്ത്രീയാണ് പരാതിക്കാരിയെന്ന് പോലീസ് വക്താവ് അറിയിച്ചു.
അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പോലീസ് വ്യക്തമാക്കി. എംപിക്കെതിരേ സ്വകാര്യ ജീവിതം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ ഇപ്പോള്‍ അന്വേഷണം നടന്നു വരികയാണെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആരോപണങ്ങള്‍ ഉയര്‍ന്നതിനേത്തുടര്‍ന്ന് ഡിസംബര്‍ 31ന് ഡാന്‍ചുക്കിനെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒരു കൗമാരക്കാരിക്ക് ലൈംഗികച്ചുവയുള്ള എസ്എംഎസ് അയച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍കൂടിയായിരുന്നു സസ്‌പെന്‍ഷന്‍.

വിഷയത്തില്‍ തന്റെ തെറ്റ് അംഗീകരിക്കുന്ന വിധത്തിലായിരുന്നു ഡാന്‍ചുക്ക് ട്വിറ്ററില്‍ പ്രതികരിച്ചത്. ആരോപണങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ശരിയല്ലെങ്കിലും തനിക്ക് തെറ്റുകള്‍ പറ്റിയതായി ഡാന്‍ചുക് പറഞ്ഞു. തന്റെ പെരുമാറ്റം ശരിയായിരുന്നില്ല. അതിന് താന്‍ എല്ലാവരോടും മാപ്പു ചോദിക്കുന്നതായും ഡാന്‍ചുക് ട്വിറ്ററില്‍ കുറിച്ചു. പുതിയ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നും തനിക്കെതിരായ ഗൂഢാലോചനയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.