ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 19 തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ കുരുംഗം കുമെയ് ജില്ലയില്‍ റോഡ് നിര്‍മാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. ഇവരില്‍ ഒരാളുടെ മൃതദേഹം സമീപത്തുള്ള നദിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ജൂലൈ 5 മുതലാണ് തൊഴിലാളികളെ കാണാതായത്. ആസാമില്‍ നിന്നെത്തിയവരാണ് എല്ലാവരും. ദാമിന്‍ സര്‍ക്കിളിലുള്ള ഹൂറി ഏരിയയിലായിരുന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍. ഇവിടെത്തന്നെയുള്ള ഫുറക് നദിയിലാണ് തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.

കാണാതായവരെല്ലാം മുസ്ലിം സമുദായത്തില്‍പ്പെട്ടവരാണെന്നും ഈദ് ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിക്കുകയായിരുന്നുവെന്നും കുരുംഗ് ഡെപ്യൂട്ടി കമ്മിഷണര്‍ ബെന്‍ഗിയ നിഗി അറിയിച്ചു.