യുകെയില്‍ ഇസ്ലാം മതത്തെ അവഹേളിച്ചു എന്നാരോപിച്ച് സിനിമാ പ്രദര്‍ശനം തടഞ്ഞു. സിനിമാ തിയ്യറ്ററുകള്‍ക്ക് മുന്നില്‍ പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ സിനിമയുടെ മുഴുവന്‍ പ്രദര്‍ശനവും ഒഴിവാക്കാന്‍ സിനിമവോള്‍ഡ് എന്ന പ്രമുഖ തിയ്യറ്റര്‍ ശൃംഖല തീരുമാനിക്കുകയായിരുന്നു. തിയറ്റര്‍ ജീവനക്കാരുടെയും സിനിമ കാണാന്‍ വരുന്നവരുടെയും സുരക്ഷയ്ക്ക് വേണ്ടിയാണ് പ്രദര്‍ശനം ഒഴിവാക്കിയതെന്ന് കമ്പനി വ്യക്തമാക്കി.ലേഡി ഓഫ് ഹെവന്‍ എന്ന സിനിമയ്‌ക്കെതിരെയാണ് പ്രതിഷേധം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകളെ പറ്റിയാണ് സിനിമ.

സിനിമയില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുഖം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ആദ്യമായി പ്രവാചകന്റെ മുഖം സിനിമയില്‍ കാണിക്കുന്നെന്ന് അവകാശപ്പെടുന്ന സിനിമയാണിത്.

വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത തിയറ്ററുകള്‍ക്ക് മുമ്പില്‍ നൂറിലേറെ പേര്‍ അള്ളാബു അക്ബര്‍ വിളിച്ച് പ്രതിഷേധിച്ചു. ഇതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. സിനിമ യുകെയിലെ തിയ്യറ്ററുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് 117,000 പേര്‍ ഒപ്പു വെച്ച പരാതിയും ഉയര്‍ന്നിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ ശൃംഖലയാണ് സിനിവേള്‍ഡ്. സിനിവേള്‍ഡിന്റെ തീരുമാനം അഭിപ്രായ സ്വാതന്ത്ര്യത്തിനേറ്റ മങ്ങലാണെന്ന വിമര്‍ശനമുയരുന്നുണ്ട്.

അതേസമയം മറ്റ് ചില സിനിമാ തിയറ്റര്‍ കമ്പനികള്‍ ഇപ്പോഴും സിനിമയുടെ പ്രദര്‍ശനം ഒഴിവാക്കിയിട്ടില്ല.എലി കിംഗ് ആണ് ചിത്രം സംവിധാനം ചെയ്തത്. എന്‍ലൈറ്റ്‌മെന്റ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചത്. കുവൈത്തി ഷിയ പുരോഹിതനായ യാസര്‍ അല്‍ ഹബീബ് ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്.