ഹരിയാനയിലെ റോത്തക്കിലും ഡല്‍ഹിയിലെ നിര്‍ഭയ മോഡല്‍ ക്രൂരത. ഏഴു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി. വികൃതമാക്കപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം മേയ് 11നാണ് പൊലീസ് കണ്ടെടുത്തത്. കേസന്വേഷണം പുരോഗമിക്കുന്നു. മേയ് ഒന്‍പതിന് ജോലിക്കുപോയ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ നിരവധി പാടുകള്‍ ഉണ്ടായിരുന്നു. മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ടാക്കി. ആളെ തിരിച്ചറിയാതിരിക്കാന്‍ യുവതിയുടെ തലയിലൂടെ വാഹനം ഓടിച്ചുകയറ്റിയെന്നും പൊലീസ് പറഞ്ഞു. തലയോട്ടി പൂര്‍ണമായും തകര്‍ന്നു. ഫൊറന്‍സിക് പരിശോധനയിലാണ് കുറഞ്ഞത് ഏഴു പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. യുവതിയുടെ ശരീരത്തില്‍നിന്നും ലഹരി മരുന്നിന്റെ സാംപിളുകള്‍ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലഹരിമരുന്ന് ബലമായി പെണ്‍കുട്ടിയുടെ ശരീരത്തില്‍ കുത്തിവച്ചതാകാമെന്നാണ് കരുതുന്നത്.

റോത്തക്കിലെ ഒഴിഞ്ഞ പ്രദേശത്തുനിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല, പിന്നീടാണ്, അടുത്ത ഗ്രാമത്തില്‍ നിന്നും യുവതിയെ കാണാനില്ലെന്ന പരാതി പരിശോധിച്ചത്. തുടര്‍ന്ന് കാണാതായ പെണ്‍കുട്ടിയാണ് മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഒരാള്‍ മകളെ ശല്യം ചെയ്യുന്നുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ഇയാളെപ്പറ്റിയുള്ള വിവരവും പൊലീസിന് നല്‍കിയിട്ടുണ്ട്. വിവാഹാലോചനയുമായി ഇയാള്‍ എത്തിയപ്പോള്‍ അത് നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.