ഇലന്തൂരില്‍നിന്ന് ഇരട്ട നരബലി വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ എല്ലാവരേയും പോലെ സുമ ഞെട്ടി. പക്ഷേ, പിന്നീട് ആശ്വാസമായി. ലൈലയെന്ന കുറ്റവാളിയുടെ കൈകളില്‍നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസമായി ഈ നാല്പത്തിയഞ്ചുകാരി അതിനെ കാണുന്നു.ഇലന്തൂരിലെ വീടിന്റെ മുന്നിലൂടെ നടന്നപ്പോള്‍ ഭക്ഷണം കഴിക്കാന്‍ സുമയെ ലൈല ക്ഷണിച്ചതും അസ്വാഭാവികത തോന്നിയതിനാല്‍ സുമ ക്ഷണം നിരസിച്ചതുമാണ് സംഭവം.

അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷന്‍ ജീവനക്കാരിയാണ് ഇടപ്പോണ്‍ ചരുവില്‍ വീട്ടില്‍ എസ്. സുമ. കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് ഭഗവല്‍ സിങ്ങിന്റേയും ലൈലയുടേയും വീട് നില്‍ക്കുന്ന കാരംവേലി മണ്ണപ്പുറംഭാഗത്ത് സംഭാവന സ്വീകരിച്ച ശേഷം ഇലന്തൂരേക്ക് നടന്നുവരികയായിരുന്നു സുമ.

ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു ഇത്. റോഡില്‍ ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ഭഗവല്‍സിങ്ങിന്റെ വീടിന്റെ മുന്‍ഭാഗത്തെ കാവ് കണ്ട് അവിടേക്ക് നോക്കിയപ്പോള്‍ ലൈല നില്‍ക്കുന്നുണ്ടായിരുന്നു. മോളേ എന്നുവിളിച്ചപ്പോള്‍ സുമ നിന്നു. ഭക്ഷണം കഴിച്ചോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നും വീട്ടില്‍ ചെന്നിട്ട് കഴിക്കാനിരിക്കുകയാണെന്നും സുമ പറഞ്ഞപ്പോള്‍ അതുവേണ്ട ഇവിടെനിന്ന് കഴിക്കാമെന്ന് ലൈല.

വേണ്ടെന്ന് സുമ പറഞ്ഞിട്ടും പിന്നേയും നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടിലേക്ക് കയറി ഇത്തിരി വെള്ളമെങ്കിലും കുടിച്ചിട്ട് പോകൂ എന്നായി ലൈല. എന്നാല്‍ പരിചയമില്ലാത്ത ഒരാളുടെ അസാധാരണമായ പ്രകൃതംകണ്ട് എത്രയുംവേഗം പോകാന്‍ സുമ തീരുമാനിച്ചു. ജനസേവന കേന്ദ്രത്തിലേക്ക് സംഭാവന വല്ലതും ചെയ്യുന്നെങ്കില്‍ ആവാമെന്ന് സുമ പറഞ്ഞപ്പോള്‍ 60 രൂപ കൊടുക്കുകയുംചെയ്തു. ബാബു എന്ന പേരില്‍ അതിന്റെ രസീതും കൊടുത്തു.

ലൈലയും സുമയും തമ്മിലുള്ള സംഭാഷണത്തിനിടെ മുതിര്‍ന്ന ഒരാള്‍ എത്തിനോക്കിയിരുന്നതായി സുമ ഓര്‍ക്കുന്നു. അത് ഭഗവല്‍സിങ്ങായിരുന്നെന്ന് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ബോധ്യപ്പെടുകയും ചെയ്തു. ഷാഫിയുടെ നിര്‍ദേശപ്രകാരം രണ്ടാമതൊരു സ്ത്രീയെ ബലി കൊടുക്കാനുള്ള അന്വേഷണത്തിലായിരുന്ന സമയമായിരുന്നെന്നു വേണം ലൈലയുടെ പ്രകൃതത്തില്‍നിന്ന് വായിച്ചെടുക്കാന്‍. സുമയെകണ്ട് രണ്ടരയാഴ്ച കഴിഞ്ഞശേഷമാണ് പദ്മ കൊല്ലപ്പെടുന്നത്.