ലണ്ടന്‍: ലോക വ്യാപാര സംഘടനയുടെ താരിഫുകളില്‍ വിശ്വസിച്ച് ഹാര്‍ഡ് ബ്രെക്‌സിറ്റിന് ഒരുങ്ങാനുള്ള പ്രധാനമന്ത്രി തെരേസ മേയുടെ നീക്കം യുകെ സമ്പദ് വ്യവസ്ഥയില്‍ കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് വ്യക്തമാക്കി ട്രഷറി രേഖകള്‍. യൂറോപ്യന്‍ യൂണിയനുമായി വ്യാപാര ഉടമ്പടികളില്ലാതെ പുറത്തുപോകുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദോഷങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ താരിഫുകളെ ആശ്രയിക്കുന്നത് കമ്പനികളെയും തൊഴിലവസരങ്ങളെയും ഭക്ഷ്യവിലയെയും ബാധിക്കുമെന്ന് പ്രസിദ്ധീകരിക്കാത്ത രേഖകള്‍ വ്യക്തമാക്കുന്നു.
ബ്രെക്‌സിറ്റ് ഏതു വിധത്തില്‍ ബ്രിട്ടീഷ് സമ്പദ് വ്യസ്ഥയെ ബാധിക്കുമെന്ന് കാട്ടി ട്രഷറി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെക്കാള്‍ ഗുരുതരമായ ഫലങ്ങളാണ് പ്രസിദ്ധീകരിക്കാത്ത ഈ രേഖകള്‍ പ്രവചിക്കുന്നതെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍ഡ് ബ്രെക്‌സിറ്റിനെ എതിര്‍ക്കുന്നവര്‍ ഡബ്ല്യുടിഒ താരിഫുകളെ ആശ്രയിക്കുന്ന രീതി സര്‍ക്കാര്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു.

ബ്രെക്‌സിറ്റ് ബില്ലില്‍ ലോര്‍ഡ്‌സ് സഭ നിര്‍ദേശിച്ച ഭേദഗതികളില്‍ നാളെ കോമണ്‍സില്‍ ചര്‍ച്ച നടക്കും. പുറത്തുപോകല്‍ കരാറില്‍ എംപിമാര്‍ക്ക് ‘അര്‍ത്ഥവത്തായ വോട്ടിംഗ് അവകാശവും’ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് നിലവിലുള്ള അവകാശങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കണമെന്നുമാണ് ലോര്‍ഡ്‌സ് ആവശ്യപ്പെടന്നത്. ഇതിനെ സര്‍ക്കാര്‍ എതിര്‍ത്തേക്കും. പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ ലോര്‍ഡ്‌സ് നിര്‍ദേശത്തെ അനുകൂലിക്കുകയാണ്.