വാഷിംഗ്ടണ്‍: രണ്ടാം ഭാഷയുടെ പഠനം ഏറെ ഗുണകരമാണെന്ന് ശാസ്ത്രജ്ഞര്‍. രണ്ടാം ഭാഷ പഠിക്കുന്നത് ചിന്താശേഷി വളര്‍ത്താന്‍ ഉപകരിക്കും. മാനസിക ശേഷി വികസിപ്പിക്കാനും ഇത് ഏറെ സഹായകമാണ്. കൂടാതെ തലച്ചോറിനെ ചെറുപ്പമായി സൂക്ഷിക്കാനും മറ്റൊരു ഭാഷയുടെ പഠനം സഹായിക്കും. ന്യൂനപക്ഷ ഭാഷകള്‍ സ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നാണ് ഗവേഷകരുടെ പക്ഷം. മറ്റൊരു ഭാഷ പഠിക്കാനായി നാം എടുക്കുന്ന അദ്ധ്വാനമാണ് ഇതിന് സഹായിക്കുന്നതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാകരണവും പദസമ്പത്തും പ്രാപ്യമാകാന്‍ നാം ഏറെ പണിപ്പെടേണ്ടി വരുന്നു. പല രക്ഷിതാക്കളും തങ്ങളുടെ ഭാഷയില്‍ കുട്ടികളുമായി സംവദിക്കാറില്ല. തങ്ങളുടെ ഭാഷ കുട്ടിക്ക് ആവശ്യമില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ന്യൂനപക്ഷ ഭാഷ പലപ്പോഴും കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുമെന്ന സംശയവും മുതിര്‍ന്നവര്‍ക്കുണ്ട്. ഇത് സ്‌കൂളുകളില്‍ ചിലപ്പോള്‍ അവര്‍ക്ക് ദോഷമുണ്ടാക്കിയേക്കാം എന്നും പലരും കരുതുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ ഗവേഷണത്തില്‍ ഏകഭാഷ അറിയാവുന്ന കുട്ടികളേക്കാള്‍ അതില്‍ കൂടുതല്‍ അറിയുന്നവര്‍ മികച്ച പ്രകടനം നടത്തുന്നുവെന്ന് തെളിഞ്ഞതായി എഡിന്‍ബറോ സര്‍വകലാശാലയിലെ അന്റോണെല്ല സോറേയ്‌സ് പറയുന്നു. കരൂടുതല്‍ ഭാഷകള്‍ അറിയാവുന്ന കുട്ടികള്‍ക്ക് ഭാഷാപപരമായ നല്ല കഴിവുകളുണ്ട്. മറ്റുളളവരുടെ കാഴ്ചപ്പാടില്‍ നിന്ന് കാര്യങ്ങളെ വിശകലനം ചെയ്യാന്‍ അവര്‍ക്കാകും. വളരെ സങ്കീര്‍ണമായ സാഹചര്യങ്ങളെ മികച്ച മാനസിക നിലയോടെ നേരിടാനും അവര്‍ക്കാകും.

ഇത്തരം നേട്ടങ്ങള്‍ രണ്ട് ഭാഷ പഠിച്ചിട്ടുളള മുതിര്‍ന്നവരിലും ദൃശ്യമാണ്. ഉദ്യോഗങ്ങളില്‍ നിന്ന് വിരമിച്ചവരെ ദിവസം അഞ്ച് മണിക്കൂര്‍ മറ്റൊരു ഭാഷ പഠിപ്പിച്ചതിലൂടെ പ്രകടമായ മാറ്റങ്ങള്‍ കാണാനായി. ഇവരുടെ മാനസിക നിലയില്‍ വലിയ പുരോഗതിയാണ് ഉണ്ടായത്. ഒരാഴ്ച നീണ്ട തീവ്ര പഠനക്ലാസുകളാണ് ഇവര്‍ക്ക് വേണ്ടി ഒരുക്കിയത്. മറവി രോഗം പോലെയുള്ള രോഗങ്ങള്‍ രണ്ട് ഭാഷ അറിയാവുന്നവരില്‍ വൈകിയാണ് എത്തുന്നതെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു. എല്ലാ ബിരുദങ്ങള്‍ക്കും ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നും ശാസ്ത്രജ്ഞര് ആവശ്യപ്പെടുന്നു.