കൊച്ചി: ലൈഫ് മിഷന്‍ സി.ഇ.ഒയും തദ്ദേശ വകുപ്പ് സെക്രട്ടറിയുമായ യു.വി ജോസിനെ സി.ബി.ഐ ചോദ്യം ചെയ്യും. അടുത്ത മാസം അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സി.ബി.ഐ നോട്ടീസ് നല്‍കി. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനും ജോസിന് നിര്‍ദ്ദേശം നല്‍കി.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കുന്നതിനായി സി.ബി.ഐ സംഘം കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ ഓഫീസില്‍ എത്തിയെങ്കിലും ഇവ വിജിലന്‍സിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഫയലുകളുമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആരെങ്കിലും പദ്ധതി നിരീക്ഷിച്ചിരുന്നോ, ഇടപെടലുകള്‍ നടത്തിയോ തുടങ്ങിയ വിവരങ്ങളില്‍ വ്യക്തത ലഭിക്കുന്നതിനാണ് രേഖകളുടെ പരിശോധനയിലൂടെയും തൃശൂര്‍ കോര്‍ഡിനേറ്ററെ ചോദ്യം ചെയ്യുന്നതിലൂടെയും സി.ബി.ഐ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം യൂണിടാക് ബില്‍ഡേഴ്‌സ് ഉടമ സന്തോഷ് ഈപ്പനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.

സ്വപ്‌നയ്ക്ക് യൂണീടാക് കമ്മീഷന്‍ നല്‍കിയതായി സന്തോഷ് ഈപ്പന്‍ സമ്മതിച്ചു. പണമിടപാട് രേഖപ്പെടുത്തിയ ഡയറിയും സി.ബി.ഐ പിടിച്ചെടുത്തു. സ്വപ്‌ന സുരേഷിനും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും 4.35 കോടി രൂപ കമ്മീഷന്‍ നല്‍കിയെന്നാണ് സി.ബി.ഐത്ക്ക് ലഭിച്ചിരിക്കുന്ന വിവരം. വിദേശ സഹായ നിയന്ത്രണ ചട്ടം ലംഘിച്ചുവെന്ന ചൂണ്ടിക്കാണിച്ച് സന്തോഷ് ഈപ്പനെ ഒന്നാം പ്രതിയാക്കി രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് ഓഫീസിലും സി.ബി.ഐ പരിശോധന നടത്തിയിരുന്നു.

വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി നല്‍കിയ 4.32 കോടി രൂപ കമ്മീഷനായി കണക്കാക്കാനാകില്ലെന്നും ഇതില്‍ മൂന്നര കോടി രൂപ യു.എ.ഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റായ ഈജിപ്ഷ്യന്‍ പൗരന് കൈമാറിയെന്നും സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു.