ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അടുത്തിടെ വാക്സിൻ എടുത്ത ശേഷം മരണം സംഭവിച്ച ബിബിസി ബ്രോഡ്കാസ്റ്റർ ലിസ ഷായുടെ മരണകാരണം അസ്ട്രാസെനെക വാക്‌സിന്റെ അനന്തരഫലം മൂലമാണോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നു. ഇതിനിടെ ജനങ്ങൾക്ക് തങ്ങളുടെ വാക്സിൻ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന ആവശ്യമാണ് ലിസയുടെ ഭർത്താവ് ഉന്നയിച്ചിരിക്കുന്നത്. നാൽപത്തിനാലുകാരിയായ ലിസയുടെ മരണം മെയിലാണ് സംഭവിച്ചത്. ലിസയുടെ ഭർത്താവ് ഗാരെത്ത് ഈവ് ആണ് ജനങ്ങൾക്ക് കൂടുതൽ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം അറിയിച്ചിരിക്കുന്നത്. തങ്ങൾ എടുത്ത വാക്സിൻ ഏറ്റവും മികച്ചതായിരുന്നു, എന്നാൽ അതിന് ദോഷഫലങ്ങളുണ്ട് എന്നത് അവഗണിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനോടകം തന്നെ 81 മില്യൺ ഡോസ് വാക്സിനുകൾ ജനങ്ങൾക്ക് നൽകി കഴിഞ്ഞതായും , ഇതിൽ ഭൂരിഭാഗം ആളുകൾക്കും പ്രശ്നങ്ങൾ ഉണ്ടായതായി രേഖപ്പെടുത്തിയിട്ടില്ലെന്നും ഗവൺമെന്റ് വ്യക്തമാക്കി. അസ്ട്രാസെനെക വാക്സിൻ ആദ്യത്തെ ഡോസ് എടുത്തതിനുശേഷം ഒരാഴ്ചയ്ക്കകം തന്നെ ലിസയ്ക്കു തലവേദന ആരംഭിച്ചതായും, തുടർന്ന് ന്യൂകാസ്റ്റിലിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ ലിസയെ പ്രവേശിപ്പിച്ചതായും ഗാരെത്ത് വ്യക്തമാക്കി.തുടക്കത്തിൽ നേരിയ പുരോഗതി ഉണ്ടായിരുന്നെങ്കിലും, പിന്നീട് അവസ്ഥ മോശമാകുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവമുണ്ടായതായി ഡോക്ടർമാർ പിന്നീട് കണ്ടെത്തി. ഇതാണ് ലിസയുടെ മരണത്തിന് പിന്നീട് കാരണമായത്.


വാക്സിൻ മൂലം ഉള്ള ത്രോംബോസിസ് എന്ന അവസ്ഥയാണ് ലിസയ്ക്ക് ഉണ്ടായതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ ഇത്തരം അനന്തരഫലങ്ങൾ വളരെ അപൂർവ്വമാണ്. താനൊരിക്കലും വാക്സിൻ നൽകുന്നതിന് എതിരല്ലെന്നും, എന്നാൽ വാക്സിന്റെ ദൂഷ്യഫലങ്ങളെ അവഗണിക്കരുതെന്ന് മാത്രമാണ് താൻ പറഞ്ഞതെന്നും ലിസയുടെ ഭർത്താവ് വ്യക്തമാക്കി.