ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നീണ്ട കാത്തിരിപ്പിന് വിരാമം. ബ്രിട്ടനെ പ്രതിസന്ധികളിൽ നിന്ന് കരകയറ്റാൻ യോഗ്യതയുള്ള ആൾ ആരാണെന്നു ഇന്നറിയാം. ബ്രിട്ടീഷ് സമയം ഉച്ചകഴിഞ്ഞു 12.30 ന് (ഇന്ത്യന്‍ സമയം വൈകിട്ട് 5 ന്) പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കും. കടുത്ത മത്സരത്തിനു ശേഷം ആരാണ് പ്രധാനമന്ത്രി പദത്തിൽ എത്തുകയെന്നും കൺസെർവേറ്റീവ് പാർട്ടി നേതാവായി ആര് തിരഞ്ഞെടുക്കപ്പെടുമെന്നുമുള്ള ആകാംക്ഷയിലാണ് പ്രവർത്തകർ. ആദ്യ റൗണ്ടുകളിലെല്ലാം മൂന്നാം സ്ഥാനത്തെത്തി, പിന്നീട് പിന്തുണ ഉറപ്പാക്കി മുന്നേറിയ ലിസ് ട്രസിന് തന്നെയാണ് മുൻ‌തൂക്കം. എന്നാൽ പ്രതീക്ഷ കൈവിടാൻ ഋഷി സുനകും തയ്യാറായിട്ടില്ല.


ബോറിസ് ജോൺസൺ രാജിവച്ചതിന് ശേഷം പാർട്ടിയെയും രാജ്യത്തെയും നയിക്കാൻ ആവശ്യമായതെല്ലാം തങ്ങൾക്കുണ്ടെന്ന്, അംഗങ്ങളെ ബോധ്യപ്പെടുത്താൻ പ്രചാരണ സമയത്ത് കഴിഞ്ഞെന്ന് ഇരുവരും അവകാശപ്പെടുന്നു. ഇത് ഗുണം ചെയ്തെന്നാണ് അവർ വിലയിരുത്തുന്നത്. കൺസർവേറ്റീവ് നേതൃത്വ തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസർ ഗ്രഹാം ബ്രാഡി മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കും. ബോറിസ് ജോൺസൻ നാളെ സ്ഥാനമൊഴിയും.

എതിരാളിയായ ഋഷി സുനകിനെ പരാജയപ്പെടുത്തുമെന്നും, പ്രധാനമന്ത്രിയായി തിരഞ്ഞെടുത്താൽ നിലവിലെ ഊർജ പ്രതിസന്ധി പരിഹരിക്കുമെന്നും ലിസ് ട്രസ് അവകാശപ്പെടുന്നുണ്ട്. ഇന്ത്യൻ വംശജനായ ഋഷി സുനക് അധികാരത്തിലെത്തിയാൽ നിലവിലെ പ്രശ്ങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് വിശ്വസിക്കുന്നവരും ഏറെയുണ്ട്. ഉയർന്ന ജീവിത ചെലവ്, വിലക്കയറ്റം, ഊർജ പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള ഒരാൾ പ്രധാനമന്ത്രി പദത്തിലെത്തണമെന്നാണ് ഭൂരിഭാഗം ജനതയുടെയും ആഗ്രഹം.