ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ബോറിസ് ജോൺസൺ പ്രധനമന്ത്രി പദവി രാജിവച്ചതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ ലിസ് ട്രസിന് ജയം. ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനകും ലിസ് ട്രസും തമ്മിലായിരുന്നു അവസാന പോരാട്ടം. നേരത്തെ തന്നെ ലിസ് ട്രസിനാണ് വിജയ സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകർ പ്രവചിച്ചിരുന്നു . പുതുതായി രൂപപ്പെടുന്ന സർക്കാരിന് തൻെറ പൂർണ പിന്തുണ ഉണ്ടാകുമെന്ന് റിഷി സുനക് അറിയിച്ചു. ലിസ് ട്രസ്സിന് 81, 326 വോട്ട് ലഭിച്ചപ്പോൾ എതിരാളി റിഷി സുനകിന് ലഭിച്ചത് 60, 399 വോട്ടുകൾ ആണ് .

1975 ജൂലൈ 26-ന് ജനിച്ച മേരി എലിസബത്ത് ട്രസ് 2019 മുതൽ വിമെൻ ആൻഡ് ഇക്വിറ്റീസിൻെറ മന്ത്രിയായും 2021 മുതൽ സ്റ്റേറ്റ് ഫോർ ഫോറിൻ കോമ്മൺവെൽത്ത് ആൻഡ് ടെവലപ്മെന്റ്റ് അഫൈർസിൻെറ സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1996 ലാണ് ട്രസ് കൺസർവേറ്റീവ് പാർട്ടിയിൽ ചേർന്നത്. സെപ്റ്റംബർ 2021 മുതൽ ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറി ആയിരുന്നു. വാല്യൂ ഓഫ് മാത്തമാറ്റിക്സ്, ഫിറ്റ് ഫോർ പർപ്പസ്, എ ന്യൂ ലെവൽ,ബാക്ക് ടു ബ്ലാക്ക്: ബഡ്‌ജറ്റ്‌ 2009 പേപ്പർ എന്നീ പുസ്‌തകങ്ങളുടെ സഹരചയിതാവാണ്. താൻ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്താൽ യുകെ- ഇന്ത്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ലിസ് ട്രസ് നേരത്തെ പറഞ്ഞിരുന്നു. അതിനാൽ തന്നെ ട്രസിൻെറ വിജയം യുകെയിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നു.

പുതിയ പ്രധാനമന്ത്രിയുടെ പാത ഒട്ടും സുഗമമായിരിക്കില്ല. ഊർജ്ജ ബില്ലുകളിലെ വർദ്ധനവിനെതിരെ എന്ത് ഫലപ്രദമായ നടപടിയാണ് പുതിയ പ്രധാനമന്ത്രി എടുക്കുക എന്ന് യുകെ മുഴുവൻ ഉറ്റുനോക്കുകയാണ്. നികുതികളൊന്നും പുതിയതായി ഏർപ്പെടുത്തുകയില്ലെന്ന് തൻറെ നയം ലിസ് ട്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്സ്.