മേയ് നാല് മുതൽ നടപ്പാക്കിയ മാർഗനിർദ്ദേശങ്ങളിൽ മദ്യവിൽപ്പനശാലകൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതി നൽകുകയും ബാറുകൾ തുറക്കാൻ അനുമതി നൽകാതിരിക്കുകയും ചെയ്ത കേന്ദ്ര സർക്കാർ, കോവിഡ് ലോക്ക് ലോക്ക് ഡൗണിൻ്റെ നാലാം ഘട്ടത്തിലും ബാറുകൾ തുറക്കാൻ അനുമതി നൽകുന്നില്ല എന്ന് വ്യക്തമാക്കി. മേയ് 31 വരെ രാജ്യത്ത് ബാറുകൾ തുറക്കില്ല.

വിവാഹച്ചടങ്ങുകൾക്ക് പരമാവധി 20 പേർ പങ്കെടുക്കാം, ഇതിൽ കൂടുതൽ പാടില്ല എന്നായിരുന്നു ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലെ നിയന്ത്രണം. നാലാം ഘടത്തിലെത്തുമ്പോൾ വിവാഹച്ചടങ്ങുകൾ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50 ആക്കി ഉയർത്തിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാനേ അനുവാദമുള്ളൂ. മത, സാമുദായിക, സാമൂഹിക, രാഷ്ട്രീയ പരിപാടികളും ആരാധാനായലങ്ങൾ തുറന്നുപ്രവർത്തിക്കുന്നതും മതപരമായ കൂട്ടായ്മകളും കായിക മത്സരങ്ങളും പരിപാടികളുമെല്ലാം കർശനമായി വിലക്കിയിട്ടുണ്ട്.

സിനിമ തീയറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, പാർക്കുകൾ തുടങ്ങിയവ തുറക്കാൻ അനുമതിയില്ല. ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും നിലവിലെ നിയന്ത്രണങ്ങൾ തുടരും. അന്തർസംസ്ഥാന ബസ് സർവീസുകൾക്ക് അനുമതി നൽകിയപ്പോൾ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾക്കും മെട്രോ റെയിൽ സർവീസുകൾക്കും അനുമതിയില്ല. റെഡ് സോണുകളിൽ പെടാത്ത മേഖലകളിൽ മെട്രോ സർവീസുകൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സോണുകൾ തീരുമാനിക്കാനും അവയിലെ നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കാനും സംസ്ഥാനങ്ങളെ അനുവദിച്ചിട്ടുണ്ട് നാലാം ഘട്ടത്തിൽ ആരോഗ്യമന്ത്രാലയത്തിൻ്റെ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കരുത് എന്ന് മാത്രം പറയുന്നു.