തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരേ അന്വേഷണത്തചിന് ലോകായുക്തയുടെ ഉത്തരവ്. തുറമുഖ വകുപ്പിലേക്ക് ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണമടക്കമുള്ളവയില്‍ പ്രാഥമികാന്വേഷണം നടത്താനാണ് ഉത്തരവ്. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ലോകായുക്തയുടെ നടപടി. ഡിജിപിക്കെതിരേ വിജിലന്‍സ് രഹസ്യ പരിശോധന നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചു.
തുറമുഖ വകുപ്പിന്റെ ഡയറക്ടര്‍, കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകളില്‍ ഇരുന്ന സമയത്ത് ക്രമക്കേടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ജേക്കബ് തോമസിനെതിരേ വിജിലന്‍സ് രഹസ്യ പരിശോധന നടത്തിയിട്ടുണ്ടെന്നും പരാതി നല്‍കിയയാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരും ജേക്കബ് തോമസുമായി പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ തുടരുന്നതിനിടെയാണ് ലോകായുക്ത അന്വേഷണം പ്രഖ്യാപിച്ചത്.

കേസില്‍ കെടിഡിഎഫ്‌സി മാനേജിംഗ് ഡയറക്ടര്‍, തുറമുഖ വകുപ്പ് ഡയറക്ടര്‍, സ്റ്റോര്‍സ് പര്‍ച്ചേസ് അഡീഷണല്‍ സെക്രട്ടറി സുഭാഷ് ജോമ്# മാത്യു, ജേക്കബ് തോമസിനെതിരേ വിജിലന്‍സിന് പരാതി നല്‍കിയ സത്യന്‍ നരവൂര്‍ എന്നിവര്‍ക്ക് സമന്‍സ് അയക്കാനും ലോകായുക്ത നിരര്‍ദേശിച്ചു. രഹസ്യ പരിശോധനാ റിപ്പോര്‍ട്ടുണ്ടെങ്കില്‍ അത് ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസാണ് പരാതി പരിഗണി്ച്ചത്.