ബ്രിട്ടനിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ. ദക്ഷിണ ബ്രിട്ടനിലാണ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയത്. ഇത് കോവിഡ് വ്യാപനം വേഗത്തിലാകാൻ ഇടയാക്കിയേക്കുമെന്ന് ആശങ്കയുയർത്തുന്നുവെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക് വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടർന്ന് ലണ്ടനിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. തിയറ്റർ, പബ്, റസ്റ്ററന്റ് തുടങ്ങിയവ അടയ്ക്കും. കുടുംബാംഗങ്ങൾ അല്ലാത്തവരുമായി ഇടപഴകരുതെന്നും പൊതു സ്ഥലങ്ങളിൽ പരമാവധി ആറു പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്നും നിർദേശമുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം സ്ഥിതി വഷളാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കൂടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു.

പ്രതിദിന കോവിഡ് കണക്കുകളിലും ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർധനയുണ്ടെന്ന് മാറ്റ് ഹാൻകോക് പറഞ്ഞു. ചില പ്രദേശങ്ങളിൽ ഏഴു ദിവസം കൂടുമ്പോൾ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.

ലണ്ടനിലും ദിനംപ്രതി രോഗികളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും കടുത്ത വര്‍ധനവാണുണ്ടാകുന്നത്. രോഗം പടര്‍ന്നുപിടിക്കുന്ന സ്ഥലങ്ങളില്‍ 11നും 18നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കായി കോവിഡ് പരിശോധന ആരംഭിച്ചു. രൂപാന്തരം പ്രാപിച്ച പുതിയ കൊറോണ വൈറസ് അതിവേഗം പടരുന്നതാണെങ്കിലും കുറഞ്ഞ സമയത്തിനുള്ളില്‍ വീണ്ടും കൂടുതല്‍ ആളുകള്‍ രോഗത്തിന്റെ പിടിയിലാകുമെന്നത് ആശങ്കാജനകമാണെന്ന് ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി വൈറോളജി വിഭാഗത്തിലെ ആന്‍ഡ്രൂ ഡേവിഡ്‌സണ്‍ പറഞ്ഞു.