ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ക്യാൻസർ ഇമ്യൂണോ തെറാപ്പിക്കിടെ രോഗപ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുന്നതിലൂടെ ഉണ്ടാകുന്ന ‘സൈറ്റോകൈൻ റിലീസ് സിൻഡ്രോം’ (സി.ആർ.എസ്.) തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണം ബ്രിട്ടനിലെ ആറ് എൻഎച്ച്എസ് ആശുപത്രികളിൽ ആരംഭിക്കുന്നു. ലണ്ടൻ ആസ്ഥാനമായ പൂൾബെഗ് ഫാർമ വികസിപ്പിച്ച ‘പോൾബ് 001’ എന്ന മരുന്നാണ് പരീക്ഷണത്തിന് വിധേയമാകുന്നത്.

രക്താർബുദങ്ങൾ ഉൾപ്പെടെയുള്ള ചില ക്യാൻസർ ചികിത്സകളിൽ രോഗപ്രതിരോധ സംവിധാനം നിയന്ത്രണം വിട്ട് പ്രവർത്തിക്കുന്നതിലൂടെ സി.ആർ.എസ്. ഉണ്ടാകാം. പനി, ഹൃദയമിടിപ്പ് വർദ്ധിക്കൽ, അവയവങ്ങൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകുന്ന ഈ അവസ്ഥ ചിലപ്പോൾ ജീവന് ഭീഷണിയാകാറുണ്ട്. ഇമ്യൂണോതെറാപ്പി സ്വീകരിക്കുന്നവരിൽ വലിയൊരു വിഭാഗത്തെ ഇത് ബാധിക്കുന്നുണ്ടെങ്കിലും മുൻകൂട്ടി തടയാനുള്ള അംഗീകൃത ചികിത്സ നിലവിലില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

മാഞ്ചസ്റ്റർ സർവകലാശാലയുടെയും ദി ക്രിസ്റ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ 30 രോഗികളിലാണ് പരീക്ഷണം നടത്തുക. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് വീട്ടിൽവെച്ച് തന്നെ കഴിക്കാവുന്ന ഗുളികരൂപത്തിലുള്ള മരുന്നാണിത്. പരീക്ഷണം വിജയിച്ചാൽ പ്രത്യേക ക്യാൻസർ കേന്ദ്രങ്ങളിൽ മാത്രം നൽകിവരുന്ന ചില ഇമ്യൂണോതെറാപ്പികൾ പ്രാദേശിക ആശുപത്രികളിലേക്കും വ്യാപിപ്പിക്കാൻ സാധിക്കുമെന്നും ചികിത്സാചെലവും രോഗികളുടെ ബുദ്ധിമുട്ടുകളും കുറയുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.











Leave a Reply