തൃശൂർ കയ്പ്പമംഗലത്ത് എട്ട് വിദ്യാർഥികൾ മരിച്ച വാഹനാപകടത്തിൽ ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര പുണെ സ്വദേശി ദുക്കാറാം കാംബ്ലെയാണ് പിടിയിലായത്. കയ്പ്പമംഗലം മൂന്നുപീടികയിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
ദേശീയപാതയിൽ അനധികൃതമായി ലോറി നിർത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പാലം ഇറങ്ങിയശേഷം സർവീസ് റോഡിലേക്ക് പോകേണ്ട ഭാഗത്ത് ആവശ്യമായ ഡൈവേർഷൻ സൂചനകളും ബോർഡുകളും ഇല്ലാതിരുന്നതും അപകടസാധ്യത വർധിപ്പിച്ചതായി വിലയിരുത്തുന്നു. അതേസമയം, വിദ്യാർഥികൾ സഞ്ചരിച്ച കാറിന്റെ അമിതവേഗമാണ് പ്രധാന കാരണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്.
കഴിഞ്ഞ ദിവസം രാത്രി 11.42നായിരുന്നു അപകടം. പനമ്പിക്കുന്ന് സെന്ററിലെ മേൽപ്പാലം കടന്നെത്തിയ കാർ റോഡിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ദിണ്ടിഗൽ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. സർവീസ് റോഡിലേക്ക് നയിക്കുന്ന ഡിവൈഡറുകളുടെയും മുന്നറിയിപ്പ് ബോർഡുകളുടെയും അഭാവവും റോഡിൽ അനധികൃതമായി ലോറി പാർക്ക് ചെയ്തതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിൽ പരിശോധിക്കും.











Leave a Reply