ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : സറേയിൽ ആയിരക്കണക്കിന് ആളുകൾക്ക് ജലവിതരണം തടസ്സപ്പെട്ടതിനാൽ ദുരിതം. തെംസ് വാട്ടർ ട്രീറ്റ്‌മെന്റ് ജോലികളിലെ സാങ്കേതിക തകരാർ കാരണമാണ് ആയിരങ്ങൾ ദുരിതത്തിലായത്. സിയറാൻ കൊടുങ്കാറ്റ് മൂലമാണ് ഇത് സംഭവിച്ചതെന്നാണ് വിശദീകരണം. തിങ്കളാഴ്ചയോടുകൂടി മാത്രമേ ജലവിതരണം സാധ്യമാകൂ എന്ന് തേംസ് വാട്ടർ ക്ഷമാപണം നടത്തി.

ഓൾഡ് പോർട്ട്‌സ്‌മൗത്ത് റോഡ്, ഗിൽഡ്‌ഫോർഡ്, ഗോഡാൽമിംഗ് ക്രൗൺ കോർട്ട് കാർ പാർക്ക് എന്നിവിടങ്ങളിൽ ആർറ്റിംഗ്‌ടൺ പാർക്കിലും റൈഡിലും കുപ്പിവെള്ളങ്ങൾ സ്ഥാപിച്ചെങ്കിലും വേഗം തീർന്നു. ജലവിതരണം പഴയ നിലയിലേക്ക് എത്തുമെന്ന് തേംസ് വാട്ടർ സിഇഒ അലസ്റ്റർ കോക്രാൻ തന്നോട് പറഞ്ഞതായി സൗത്ത് വെസ്റ്റ് സറേ എംപിയായ ജെറമി ഹണ്ട് എക്‌സിൽ കുറിച്ചു.

പ്രാദേശിക ആശുപത്രികളിലേക്ക് വെള്ളം ലഭിക്കുന്നുണ്ടെന്ന് ഹണ്ട് പറഞ്ഞു. പ്രശ്നം മൂലം 5,000 ത്തിനും 10,000 ത്തിനും ഇടയിൽ ആളുകൾക്ക് ദുരിതം നേരിട്ടതായി വേവർലി ബറോ കൗൺസിൽ നേതാവ് പോൾ ഫോളോസ് പറഞ്ഞു. 13,500 വീടുകളിൽ വിതരണം നിർത്തിയിട്ടുണ്ടെന്നും 6,500 വീടുകളിൽ ഉടൻ വിതരണം വിച്ഛേദിക്കപ്പെടുമെന്നും ഹണ്ട് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, തേംസ് വാട്ടർ ഈ കണക്കുകൾ സ്ഥിരീകരിച്ചില്ല. സതാംപ്ടണിലും ന്യൂ ഫോറസ്റ്റിലുമുള്ള 18,000-ത്തിലധികം വീടുകളിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെ വിതരണം നഷ്ടപ്പെട്ടു. ഗോഡാൽമിങ്ങിനൊപ്പം, സമീപ ഗ്രാമങ്ങളായ മിൽഫോർഡ്, വിറ്റ്ലി, ബ്രാംലി എന്നിവിടങ്ങളിലെ താമസക്കാരും പ്രശ്നം റിപ്പോർട്ട് ചെയ്തു