മലപ്പുറം ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടര്‍ന്നെന്ന് മൊഴി. പരപുരുഷ ബന്ധം ആരോപിക്കുകയും ചെയ്തു. സംഭവത്തില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് (35) ആണ് അറസ്റ്റിലായത്. ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും ഏകമകള്‍ ഫാത്തിമ ഫഹ്നയാണ് (30) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ഏലംകുളത്തെ സ്വന്തം വീട്ടില്‍ ഭര്‍ത്താവിനും നാലുവയസുകാരി മകള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ഫഹ്ന. ഭാര്യയോട് ലൈംഗീക ബന്ധത്തിൽ ഏർപ്പെടണമെന്ന് ആവിശ്യപെട്ടപ്പോൾ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് മുഹമ്മദ് റഫീഖ് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

നാല് വയസുകാരിയായ മകൾക്കൊപ്പം കിടക്കുകയായിരുന്ന ഫാത്തിമ ഫഹ്‌നയോട് ലൈംഗീക ബന്ധത്തിൽ ഏർപ്പെടണമെന്ന് മുഹമ്മദ് റഫീഖ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഫാത്തിമ ഫഹ്‌ന എതിർപ്പ് പ്രകടിപ്പിച്ചതോടെ പ്രകോപിതനായ പ്രതി മറ്റൊരു പുരുഷനുമായി അവിഹിതമുണ്ടെന്ന് ആരോപിച്ച് മർദിച്ചു.

അര്‍ദ്ധരാത്രിയോടെ മുറിയില്‍ നിന്ന് ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്ന റഫീഖിനെ കണ്ടു. മുറിയില്‍ നോക്കിയപ്പോള്‍ ഫഹ്നയെ കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ബന്ധിച്ചും വായില്‍ തുണി തിരുകിയ നിലയിലും കണ്ടു. ഉടന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.

ഭാര്യയുടെ സ്വര്‍ണാഭരണം ഊരിയെടുത്ത് മണ്ണാര്‍ക്കാട് അവണക്കുന്നിലെ വീട്ടിലെത്തിയ റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിനിടെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. തിരൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. പ്രതിക്കെതിരെ കോഴിക്കോട് ജില്ലയില്‍ കളവിനും കല്ലടിക്കോട് സ്റ്റേഷന്‍ പരിധിയില്‍ എ.ടി.എം. തീയിട്ട് നശിപ്പിക്കാന്‍ ശ്രമിച്ചതിനും കേസുകള്‍ നിലവിലുണ്ട്.