മലപ്പുറം: മലപ്പുറം പന്താവൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്തുക്കള് അറസ്റ്റില്‍. പന്താവൂര്‍ കാളാച്ചാല്‍ സ്വദേശി ഇര്‍ഷാദിനെയാണ് ആറു മാസം മുന്‍പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വട്ടംകുളം സ്വദേശികളായ എബിന്‍, അധികാരിപ്പടി ഹൗസില്‍ സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളും മരിച്ച ഇര്‍ഷാദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഇര്‍ഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റില്‍ തള്ളിയതായാണ് സൂചന. മൃതദേഹം കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങി. സുഹൃത്തുക്കളായിരുന്ന മരിച്ച ഇര്‍ഷാദും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തില്‍ കലാശിച്ചത്. സ്വര്‍ണ വിഗ്രഹം തരാമെന്ന് പറഞ്ഞ് പ്രതികള്‍ ഇര്‍ഷാദില്‍ നിന്നും പണം വാങ്ങി. വിഗ്രഹം കൊടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര്‍ഷാദ് പണം തിരിച്ചു ചോദിച്ചു. അതോടെ കൊന്ന് കിണറ്റില്‍ തള്ളിയെന്നാണ് പ്രതികളുടെ കുറ്റസമ്മതം.