മലപ്പുഴം വാഴക്കാട് നരോത്ത് നജ്മുന്നീസ മരിച്ച കേസില്‍ ഭര്‍ത്താവ് മൊയ്തീന്‍ പിടിയില്‍. നജ്മുന്നീസയെ മൊയ്തീന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് മൊഴി. വീടിന്റെ ടെറസില്‍വച്ച് നജ്മുന്നീസയും മൊയ്തീനുമായി തര്‍ക്കമുണ്ടായി. ഭര്‍ത്താവിനെ നിരീക്ഷിക്കാന്‍ ഏണിവച്ച് നജ്മുന്നീസ ടെറസില്‍ കയറുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുലർച്ചെ നാലോടെയാണ് നജ്മുന്നീസയെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്ക് 2 മക്കളുണ്ട്. നജ്‌മുന്നീസ നോമ്പ് തുറക്കാനായി കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് പോയിരുന്നുവെന്ന് ഭർത്താവിന് പൊലീസിന് മൊഴി നൽകി. ഇന്നലെ പുലർച്ചെ മൊബൈൽ ഫോണിൽ നിന്ന് അലാം അടിക്കുന്ന ശബ്ദം കേട്ട് ടെറസിൽ കയറി നോക്കിയെന്നും അവിടെ നജ്മുന്നീസ മരിച്ചു കിടക്കുന്നത് കണ്ടുവെന്നുമാണ് മൊഴി.

സ്വന്തം വീട്ടിലേക്കു പോയ നജ്മുന്നീസ രാത്രി ഏഴരയോടെ താൻ താമസിക്കുന്ന വീട്ടിൽ തിരിച്ചെത്തിയെന്നാണ് ചോദ്യം ചെയ്യലിൽ മുഹിയുദ്ദീൻ അറിയിച്ചത്. തുടർന്ന് വീടിന്റെ പിന്നിൽ കോണി ചാരി ടെറസിൽ കയറി. തന്നെ നിരീക്ഷിക്കുന്നതിനു കൂടിയാണ് നജ്മുന്നീസ എത്തിയതെന്നാണ് മുഹിയുദ്ദീന്റെ മൊഴി. മുകളിൽനിന്ന് കാലൊച്ച കേട്ട് വന്നു നോക്കിയപ്പോഴാണ് നജ്മുന്നീസയെ കണ്ടത്. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മുഹിയുദ്ദീൻ നജ്മുന്നീസയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.