മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍, ഐഎഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ്, കോണ്‍ഗ്രസ് മുന്‍ നേതാവ് എ പി അബ്ദള്ള കുട്ടി തുടങ്ങിയവര്‍ ബിജെപിയിലേക്ക് പോയതിനെക്കുറിച്ച് പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ് അവര്‍ പോകുന്നതെന്ന് ഇന്ദ്രന്‍ പറയുന്നു.

താന്‍ ഇപ്പോഴും ഇടതുപക്ഷ ചിന്താഗതിയുള്ള ആളാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ പരാജയത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പാര്‍ട്ടിക്ക് പരാജയം വരേണ്ട സാഹചര്യമേ ആയിരുന്നില്ല ഉണ്ടായിരുന്നത്. കാലം മാറുന്നതിനനുസരിച്ച് ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിന്റെ അടുത്തേക്ക് പോകാം. പക്ഷെ അത് വേണം എന്നുള്ളവരെ തടയേണ്ടതുമില്ല. കാലങ്ങളായി നടക്കുന്ന കേസാണ്.

ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോഴും സുപ്രീം കോടതിയുടെ ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കേണ്ട ബാധ്യസ്ഥതയല്ലേ ഞാന്‍ വിശ്വസിക്കുന്നൊരു പാര്‍ട്ടി ചെയ്തുള്ളു. എന്നാല്‍ പൂര്‍ണ്ണമായൂം ശബരിമലയാണ് വിഷയമെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതക രാഷ്ട്രീയത്തിന്റെ മണ്ണായി കേരളം മാറുന്നുവെന്ന ആക്ഷേപം വേദനയുണ്ടാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരം മനോഭാവമുള്ളവരെ മാറ്റി നിര്‍ത്തിയില്ലെങ്കില്‍ പാര്‍ട്ടി തന്നെ ജീര്‍ണ്ണിച്ചുപോകുമെന്ന് ഇന്ദ്രന്‍സ് വ്യക്തമാക്കി.