കൊച്ചി : ടൂറിസ്‌റ്റ്‌ വിസയില്‍ കൊച്ചിയിലെത്തിയ ബ്രിട്ടീഷ്‌ വനിതയില്‍നിന്നു 40 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതികളായ ദമ്പതികള്‍ക്കായി പോലീസ്‌ തെരച്ചില്‍. ഡാന്‍ മേരി കെയ്‌ന്‍ (55) നല്‍കിയ പരാതിയിലാണ്‌ അന്വേഷണം.

ടൂറിസ്‌റ്റ്‌ വിസയില്‍ സ്‌ഥിരമായി കൊച്ചി സന്ദര്‍ശിക്കുന്ന വനിതയെ അവര്‍ താമസിക്കുന്ന ഫോര്‍ട്ടുകൊച്ചിയിലെ ഹോം സ്‌റ്റേയില്‍ ചെന്നു ഒരു സുഹൃത്ത്‌ വഴി പരിചയപ്പെടുകയും ബന്ധം സ്‌ഥാപിക്കുകയും ചെയ്‌തശേഷമായിരുന്നു കബളിപ്പിക്കല്‍. ഹോം സ്‌റ്റേ ഉടമവഴിയാണ്‌ ഇവര്‍ യൂറോപ്യന്‍ വനിതയുമായി അടുപ്പം സ്‌ഥാപിച്ചത്‌. തുടര്‍ന്നു കേരളത്തില്‍ റിയല്‍ എസ്‌റ്റേറ്റ്‌ ബിസിനസിലും മല്‍സ്യ വ്യവസായത്തിലും പങ്കാളിത്ത ബിസിനസ്‌ നടത്താമെന്നു വാഗ്‌ദാനം നല്‍കി. ലാഭവിഹിതം പങ്കുവയ്‌ക്കാമെന്ന ധാരണയില്‍ നാല്‍പതുലക്ഷം രൂപ കൈപ്പറ്റിയെന്നാണ്‌ കേസ്‌.

പള്ളുരുത്തി സ്വദേശി യഹിയ (45), ഭാര്യ ഷമീന യഹിയ എന്നിവര്‍ ബ്രിട്ടീഷ്‌ വനിതയെ മല്‍സ്യ ബിസിനസ്‌ സംരംഭവുമായി ബന്ധപ്പെട്ട്‌ മുംബൈ ഉള്‍പ്പെടെ കൊണ്ടുപോയി പദ്ധതികള്‍ വിശദീകരിച്ചശേഷമാണ്‌ തട്ടിപ്പ്‌ നടത്തിയതെന്നാണ്‌ കേസ്‌. 2017 ഓഗസ്‌റ്റിലാണ്‌ പണം കൈപ്പറ്റിയത്‌. എന്നാല്‍ നല്‍കിയ പണം ഒരു പദ്ധതിയും നിക്ഷേപിച്ചില്ലെന്ന്‌ മനസിലാക്കിയ ഡാന്‍ മേരി പണം തിരികെ ആവശ്യപ്പെട്ടു. കിട്ടാതായപ്പോള്‍ പള്ളുരുത്തി പോലീസില്‍ പരാതി നല്‍കി. എന്നിട്ടും ഫലമുണ്ടാകാതെവന്നപ്പോള്‍ പരാതിക്കാരി കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെ യഹിയ പണം നല്‍കി ഒത്തുതീര്‍പ്പിന്‌ തയാറാണെന്ന്‌ അറിയിച്ചെങ്കിലും അതുണ്ടായില്ല. ഇതേത്തുടര്‍ന്ന്‌ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ്‌ കോടതി നിരസിക്കുകയായിരുന്നു.