മലയാളി യുവാവിനെയും ഭതൃമതിയായ യുവതിയെയും ഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുതുവലിൽ കെ.സുരേഷ് (കിഷോർ-29) ഇയാളുടെ ) പിതൃസഹോദര പുത്രൻ കാരാത്ര പുതുവലിൽ കിരണിന്റെ ഭാര്യ സുമ (32) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളിൽചെന്ന് മരിച്ചെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. വിവരമറിഞ്ഞ് സുരേഷിന്റെ പിതാവ് കുട്ടപ്പനും ബന്ധും റിട്ട.ഡി.വൈ.എസ്.പിയുമായ ഉത്തമനും ഡൽഹിയിലേക്ക് തിരിച്ചു.

സിവിൽ എൻജിനിയറായ കിരണും, ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞ് ട്യൂട്ടറായി ജോലിചെയ്യുന്ന സുമയും വർഷങ്ങളായി ഡൽഹിയിൽ രമേശ് നഗറിലാണ് താമസം. സുരേഷ് ബിടെക് കഴിഞ്ഞ് ഗോവയിൽ ഇലക്ട്രിക്കൽ എൻജിനിയറായി ജോലി നോക്കിയ ശേഷം കുറച്ചുനാളായി നാട്ടിലുണ്ടായിരുന്നു. കഴിഞ്ഞ 11ന് ഹൈദരാബാദില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയി.

കഴിഞ്ഞ ഓണത്തിന് കിരണും സുമയും നാട്ടിലെത്തിയിരുന്നു. ഈ സമയം സുരേഷും സുമയും തമ്മില്‍ അടുപ്പത്തിലായി. ദീപാവലി ദിവസം സുരേഷ് കിരണിന്റെ വീട്ടിൽ പോയിരുന്നു. സുരേഷ് മടങ്ങിയപ്പോൾ ഇവരുടെ ബന്ധത്തെച്ചൊല്ലി കിരണും സുമയും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് 19 മുതൽ സുമയെയും സുരേഷിനെയും കാണാതാകുകയായിരുന്നു. ഇതെത്തുടര്‍ന്ന് ഭര്‍ത്താവ് കിരണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരവേയാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.

സുരേഷിന്റെ മൃതദേഹം പള്ളിപ്പാട്ടെ കുടുംബവീട്ടിൽ എത്തിക്കുമെന്നും സുമയുടെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധുക്കള്‍ അറിയിച്ചു.