ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഉടമ അറിയാതെ വീട് വിൽക്കുന്ന സംഘങ്ങൾ യുകെയിൽ വർദ്ധിക്കുന്നു. വീട്ടുടമയുടെ അനുവാദം ഇല്ലാതെ വീട് പണയപ്പെടുത്തി ലക്ഷങ്ങളാണ് ഇത്തരം സംഘങ്ങൾ തട്ടിയെടുക്കുന്നത്. വസ്തു ഉടമ അറിയാതെ തന്റെ വീട് വിൽക്കുകയും വീട്ടുപകരണങ്ങൾ അപഹരിക്കുകയും ചെയ്തതായി കഴിഞ്ഞ വർഷം ഒരു വാർത്ത ഉണ്ടായിരുന്നു. വീട്ടുടമസ്ഥൻ ജോലിക്ക് പോയിരുന്ന സമയത്ത് തന്റെ വ്യക്തിവിവരങ്ങൾ മോഷ്ടിക്കുകയും വീട് വിറ്റ് പണം പോക്കറ്റിലാക്കാനും തട്ടിപ്പുകാർ ശ്രമിക്കുകയായിരുന്നു.

2022 ജനുവരിയിൽ ഒരു ലെറ്റിംഗ് ഏജൻസി മുഖേന ഇൽഫോർഡിലെ മൂന്ന് ബെഡ് വീട് വാടകയ്ക്കുകൊടുത്ത ഒരു മലയാളി ദമ്പതികളുടെ അവസ്ഥ സമാനമാണ്. നിർഭാഗ്യവശാൽ, പുതിയ വാടകക്കാർ വെറും രണ്ട് മാസത്തിന് ശേഷം വാടക നൽകുന്നത് നിർത്തി. സെക്ഷൻ 8 പ്രകാരം വാടക നൽകാത്തതിനാൽ, സ്വത്ത് തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപടികളിലേക്ക് ദമ്പതികളെ നയിച്ചു. നിലവിൽ കേസ് പുരോഗമിക്കുകയാണ്. 2023 ഫെബ്രുവരിയിൽ, അനധികൃത താമസക്കാർ വസ്തുവിൽ താമസിക്കുകയും പൂട്ടുകൾ മാറ്റുകയും ചെയ്തതായി ദമ്പതികൾക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇടനിലക്കാരായ ലെറ്റിംഗ് ഏജന്റുമാരെ ബന്ധപ്പെട്ടെങ്കിലും അവർ കൈയൊഴിയുകയായിരുന്നു.

എന്നാൽ കഴിഞ്ഞയാഴ്ച മലയാളി ദമ്പതികൾക്ക് അവരുടെ അയൽവാസിയിൽ നിന്ന് വന്ന ഫോൺ കോൾ അനുസരിച്ചു അടുത്തയാഴ്ച അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുവെന്നും വസ്തുവിന്റെ പേര് മാറ്റിയെന്നും അറിയാൻ കഴിഞ്ഞു. വ്യാജരേഖ ചമച്ചാണ് ഇവർ വസ്തു തട്ടിയെടുത്തതെന്നാണ് മലയാളി ദമ്പതികളുടെ വാദം. 2022 ൽ വാടകയ്ക്ക് എത്തിയവർ 2023 ഓടെ വ്യാജ രേഖകൾ ചമച്ച് വീട് പേരിലാക്കി എടുക്കുകയായിരുന്നു. തട്ടിപ്പ് നടത്തിയ സംഘത്തിന് പിന്നിൽ വലിയ ഒരു മാഫിയ ഉൾപ്പെടുന്നുണ്ടെന്നും, വിശ്വസിച്ച് ആരെയും വീട് ഏൽപ്പിക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളതന്നും ദമ്പതികൾ പറഞ്ഞു. നിലവിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്.