ന്യൂസ് ഡെസ്ക് മലയാളം യുകെ

അടുത്തടുത്ത ഫ്ലാറ്റുകളിലുള്ള സ്ത്രീയേയും പുരുഷനേയും മരിച്ചനിലയിൽ എമർജൻസി സർവീസുകൾ കണ്ടെത്തി. സൗത്ത് മാഞ്ചസ്റ്ററിലെ ഒരു വിലാസത്തിലേക്കുള്ള വിളി ലഭിച്ചതിനെത്തുടർന്ന് പാരാമെഡിക്കുകൾ സംഭവ സ്ഥലത്തെത്തിയപ്പോഴാണ് മൃതശരീരങ്ങൾ കണ്ടെത്തിയത്. തൻെറ വീട്ടുവളപ്പിൽ മരിച്ചനിലയിൽ സ്ത്രീയെ കണ്ടെത്തുകയും തുടർന്ന് അടുത്തുള്ള ഫ്ലാറ്റിൽ മരിച്ച നിലയിൽ ഒരു പുരുഷനെ കണ്ടെത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് വാതകചോർച്ച റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അഗ്നിശമനസേനാംഗങ്ങൾ സമീപത്തെ കടകൾ ഒഴിപ്പിച്ചു. എൻ ഡബ്ല്യു എ എസ് ഏകദേശം വൈകുന്നേരം 4:20 ന് വീട്ടുവളപ്പിൽ ഒരു സ്ത്രീ മരിച്ചു കിടക്കുന്നതായി അറിയിച്ചതായി ഗ്രേറ്റ് മാഞ്ചസ്റ്റർ പോലീസ് വക്താവ് അറിയിച്ചു. പോലീസ് ഓഫീസർമാർ അയൽ ഫ്ലാറ്റുകളുടെ ക്ഷേമം അന്വേഷിക്കാനായി ബന്ധപ്പെട്ടപ്പോഴാണ് അതിനുള്ളിൽ മരിച്ച ആളെ കണ്ടെത്തിയത്.

രണ്ട് മരണങ്ങളെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്. സംഭവസ്ഥലത്ത് ഗ്യാസ് ചോർച്ച പരിശോധിക്കാൻ ജി എം എഫ് ആർ എസ് സ്ഥലത്തെത്തി. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി സമീപത്തെ കടകൾ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്നും സമൂഹത്തിന് ഭീഷണിയായി ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ഗ്രേറ്റ് മാഞ്ചസ്റ്റർ ഫയർ റെസ്ക്യൂ സർവീസിൻെറ വക്താവ് അറിയിച്ചു. 2022 ഏപ്രിൽ 23 ശനിയാഴ്ച വൈകുന്നേരം ഏകദേശം 7:52 ന് വിതിംഗ്‌ടൺ, സാൽഫോർഡ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള ഫയർ എഞ്ചിനുകൾ മാഞ്ചസ്റ്ററിൽ പ്രിൻസസ് റോഡിലെ ഒരു ഫ്ലാറ്റിൽ ഗ്യാസ് ചോർച്ച ഉണ്ടായതായി അറിയിപ്പ് ലഭിച്ചതായും അഗ്നിശമനസേനാംഗങ്ങൾ ഗ്യാസ് ഡിറ്റക്ടറുകൾ ഉപയോഗിച്ച് നാശനഷ്ടമുണ്ടായ സമീപത്തെ സ്വത്തുക്കൾ പരിശോധിക്കുകയും ഗ്രേറ്റ് മാഞ്ചസ്റ്റർ പോലീസ്, നോർത്ത് വെസ്റ്റ് ആംബുലൻസ് സർവീസ് എന്നിവയുടെ സഹപ്രവർത്തകരെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.