ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- ഈസ്റ്റ്‌ ലണ്ടനിലെ ഇൽഫോർഡിൽ ഞായറാഴ്ച രാവിലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ മുപ്പത്തഞ്ചുകാരിയായ സാറ അലീനയുടെ മരണത്തിൽ പങ്കുണ്ടെന്നു സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഞായറാഴ്ച വെളുപ്പിന് 2:45 നാണ് തലയിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ ക്രാൻബ്രൂക്ക് റോഡിൽ സാറയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരണപ്പെടുകയായിരുന്നു. അവസരം ഒത്തു വന്നപ്പോൾ ഉണ്ടായ അപരിചിതന്റെ ആക്രമണം മൂലമാണ് സാറ കൊല്ലപ്പെട്ടതെന്ന് തിങ്കളാഴ്ച നടത്തിയ പ്രസ് കോൺഫറൻസിൽ പോലീസ് ചീഫ് സൂപ്രണ്ട് സ്റ്റുവർട്ട് ബെൽ വ്യക്തമാക്കി. ഒന്നിൽ കൂടുതൽ സാരമായ പരിക്കുകൾ സാറയുടെ ശരീരത്തിൽ ഉണ്ടായിരുന്നതായും , എന്നാൽ ഇത്തരത്തിലുള്ള ആക്രമണത്തിന് ഉപയോഗിച്ച് ആയുധങ്ങളെപ്പറ്റി യാതൊരു വിവരവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇരുപത്തൊമ്പതുകാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ നിലയിൽ സാറയെ കണ്ടെത്തിയതിനെത്തുടർന്ന് സമീപവാസികൾ ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സാറയുടെ ശരീരത്തിൽ ഒന്നിൽ കൂടുതൽ ഗുരുതരമായ മുറിവുകളുണ്ടായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നത്. സംഭവം നടന്ന സ്ഥലത്തും ചുറ്റുമുള്ള സ്ഥലങ്ങളിലും വ്യക്തമായ ഫൊറൻസിക് പരിശോധന നടത്തിയതായി പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. ഇതോടൊപ്പംതന്നെ സമീപത്തുള്ള സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങളും പരിശോധിച്ചു വരുകയാണെന്നും അദ്ദേഹം പറഞ്ഞു. വളരെ സൗമ്യമായ സ്വഭാവത്തിന് ഉടമയായിരുന്നു സാറയെന്ന് സുഹൃത്തുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. മറ്റുള്ളവരോട് സ്നേഹവും കരുതലും ഉണ്ടായിരുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായിരുന്നു സാറയെന്നും അവർ പറഞ്ഞു. സംഭവത്തിലുള്ള തന്റെ ദുഃഖം ലണ്ടൻ മേയർ സാദിക്ക് ഖാൻ അറിയിച്ചു.