സര്‍പ്രൈസിനായി കണ്ണടച്ച് നില്‍ക്കാന്‍ ഭര്‍ത്താവ് പറഞ്ഞപ്പോള്‍, സ്നേഹമയിയായ ഭാര്യ മനസ്സില്‍ കണ്ടത് നെക്ലേസോ, കമ്മലോ അങ്ങനെ എന്തെങ്കിലും ഒരു സ്നേഹോപഹാരമായിരുന്നിരിക്കാം, പക്ഷേ ക്രൂരതയുടെ നേര്‍സാക്ഷ്യമായ ആ ഭര്‍ത്താവ് ഉപഹാരത്തിന് പകരം പ്രതീക്ഷയോടെ കണ്ണടച്ചു നിന്ന ഭാര്യയെ പിന്നില്‍ നിന്ന് വയര്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊന്നു. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ഈ കൊലപാതകം നടന്നത്. 24 കാരനായ മനോജ് കുമാറാണ് ഭാര്യ കൊമളിനെ കഴുത്തില്‍ വയര്‍ മുറുക്കി കൊലപ്പെടുത്തിയത്. തര്‍ക്കം പരിഹരിക്കാനായി ഒരു ഉപഹാരവുമായി വരുന്നുണ്ടെന്നാണ് മനോജ് കുമാര്‍ കോമളത്തെ അറിയിച്ചത്. നേരില്‍ കണ്ട് കുറച്ചുനേരം ഇരുവരും സംസാരിച്ചുനിന്നു. കുറച്ചുനേരത്തിന് ശേഷം തിരിഞ്ഞ് കണ്ണടച്ച് നില്‍ക്ക് ഒരു സര്‍പ്രൈസ് തരാം എന്ന് മനോജ്കുമാര്‍ പറഞ്ഞു. കോമള്‍ അങ്ങനെ നിന്നു, പക്ഷേ അത് തന്റെ ജീവനെടുക്കുന്ന സര്‍പ്രൈസായിരിക്കുമെന്ന് അവര്‍ നിനച്ചിട്ടുണ്ടാവില്ല. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും തമ്മില്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. കോമളത്തിന് പരപുരുഷ ബന്ധമുണ്ടെന്ന മനോജ് കുമാറിന്റെ സംശയം പലപ്പോഴും വഴക്കിന് കാരണമായിരുന്നു. കഴിഞ്ഞ കുറച്ചുമാസമായി ഇരുവരും വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നു. അങ്ങനെയിരിക്കെയാണ് വെള്ളിയാഴ്ച കോമളത്തെ വിളിച്ച് പ്രശ്നങ്ങള്‍ സംസാരിച്ച് തീര്‍ക്കാം വടക്കന്‍ ഡല്‍ഹിയിലെ ബോണ്ട പാര്‍ക്കിലേക്ക് വരാന്‍ മനോജ് ആവശ്യപ്പെട്ടത്.

Delhi Man Promises Wife A 'Surprise', Takes Her To Park, Strangles Her

പാര്‍ക്കിലെത്തിയപ്പോഴാണ് കൈയില്‍ കരുതിയിരുന്ന വയര്‍ ഉപയോഗിച്ച് ഇയാള്‍ കൃത്യം നടത്തിയത്. കൊലനടത്തിയ ശേഷം കോമളിന്റെ മൃതദേഹം ബഞ്ചില്‍ കിടത്തി ഇയാള്‍ സ്ഥലം വിട്ടു. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച മനോജ്കുമാര്‍ താന്‍ എങ്ങനെയാണ് ഭാര്യയെ ഒരു പാഠംപഠിപ്പിച്ചതെന്ന് അവരോട് വിവരിച്ചു. യാദൃച്ഛികമായി പട്രോളിങ്ങിനിടെ ഇത് കേള്‍ക്കാനിടയായ ഒരു പോലീസുകാരനാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മൃതദേഹം പാര്‍ക്കില്‍ നിന്ന് ആറ് മണിക്കൂര്‍ നീണ്ട പരിശോധനയ്ക്ക് ശേഷം കണ്ടെത്തുകയും ചെയ്തു. മദ്യലഹരിയിലായതിനാല്‍ എവിടെയാണ് മൃതദേഹം ഉപേക്ഷിച്ചതെന്ന് കൃത്യമായി പറയാന്‍ കഴിയാതിരുന്നതാണ് തിരച്ചില്‍ ബുദ്ധിമുട്ടിലാക്കിയത്.