ഷിമൊഗ്ഗ: നിധി കണ്ടെത്താനായി കര്‍ണാടകയിലെ ഷിമൊഗയില്‍ നരബലി. അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിനടുത്ത് നിധി നിക്ഷേപമുണ്ടെന്നും നിധി ലഭിക്കാന്‍ നരബലി നടത്തണമെന്നും പറഞ്ഞ പൂജാരിയുടെ വാക്കുകള്‍ വിശ്വസിച്ച മൂന്ന് പേരാണ് നരബലിക്ക് നേതൃത്വം നല്‍കിയിരിക്കുന്നത്. പ്രദേശവാസിയായ കര്‍ഷകന്‍ ശേഷനായികിനെ(65)യാണ് ഇവര്‍ ബലി നല്‍കിയത്.

സംഭവത്തില്‍ പ്രദേശവാസികളായ ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവരെ ശിക്കാരിപുര റൂറല്‍ പൊലീസ് അറസ്റ്റു ചെയ്തു. അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിലെ പൂജാരിയാണ് പിടിയിലായ ശേഖരപ്പ. നിധി കണ്ടെത്താന്‍ ബലി അത്യാവിശ്യമാണെന്ന് ശേഖരപ്പയുടെ വാക്കുകള്‍ വിശ്വസിച്ച രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവര്‍ സമീപത്ത് പശുവിന് പുല്ല് ശേഖരിക്കുകയായിരുന്ന ശേഷനായികിനെ തലയറുത്ത് കൊലപ്പെടുത്തി.

ഈ മാസം ഏഴിനാണ് ക്രൂരകൃത്യം നടന്നത്. ശേഷപ്പയുടെ മകന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ശേഷനായിക് കൊല്ലപ്പെട്ട ദിവസം മുതല്‍ ഘോഷ് പീറിനെ കാണാനില്ലായിരുന്നു. ഇയാളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കുറ്റകൃത്യം നടത്തിയ സംഘത്തെക്കുറിച്ച് വിവരം ലഭിക്കരുന്നത്.