ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : നാടകീയത നിറഞ്ഞ നിമിഷങ്ങൾ, പിറകിൽ നിന്ന ശേഷം അവസാനനിമിഷം തിരിച്ചടിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയർ ലീഗ് രാജാക്കന്മാരായി. ലീഗിലെ അവസാന മത്സരത്തില്‍ ആസ്റ്റണ്‍ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളിനാണ് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചത്. അഞ്ച് മിനിറ്റുകള്‍ക്കിടെ മൂന്ന് ഗോളുകൾ നേടിയാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടമുയർത്തിയത്. കിരീടപ്പോരിൽ ഒപ്പമുണ്ടായിരുന്ന ലിവർപൂൾ വൂൾവറാംപ്‌ടൺ വാണ്ടറേഴ്‌സിനെ 3–1ന്‌ തോൽപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. 38 കളി പൂർത്തിയായപ്പോൾ മാഞ്ചസ്റ്റര്‍ സിറ്റി 93 പോയിന്റ്, ലിവർപൂൾ–92. ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ പെപ്‌ ഗ്വാർഡിയോളയും കൂട്ടരും ഇത്തിഹാദിൽ നെഞ്ചും വിരിച്ചു നിന്നു.

ഗ്വാർഡിയോളയ്ക്കു കീഴിൽ അഞ്ച്‌ സീസണുകൾക്കിടെ സിറ്റിയുടെ നാലാം ലീഗ്‌ കിരീടമാണിത്. സിറ്റിക്കെതിരെ അവരുടെ ഗ്രൗണ്ടില്‍ 69 മിനിറ്റുകള്‍ പിന്നിടുമ്പോള്‍ ആസ്റ്റണ്‍ വില്ല 0-2ന് മുന്നിലായിരുന്നു. മാറ്റി കാഷ്, ഫിലിപെ കുടിഞ്ഞോ എന്നിവരാണ് ഗോള്‍ നേടിയിരുന്നത്. എന്നാല്‍ ഗുണ്ടോഗന്റെ ഇരട്ട ഗോള്‍ സിറ്റിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 76-ാം മിനിറ്റിലായിരുന്നു ഗുണ്ടോഗന്റെ ആദ്യ ഗോള്‍. 78-ാം മിനിറ്റില്‍ റോഡ്രി ഒപ്പമെത്തിച്ചു. 81-ാം മിനിറ്റില്‍ ഒരു ഗോള്‍ കൂടി നേടി ഗുണ്ടോഗന്‍ സിറ്റിക്ക് കിരീടം സമ്മാനിച്ചു.

നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിനാൽ അവസാന നിമിഷം വരെ പോരാടിയെന്ന് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ബെൽജിയൻ മിഡ്ഫീൽഡർ കെവിൻ ഡി ബ്രൂയ്ൻ പറഞ്ഞു. ഇത് ഇതിഹാസങ്ങളുടെ ടീമാണെന്ന് പെപ് ഗാർഡിയോള പ്രതികരിച്ചു. ലിവര്‍പൂള്‍ 92 പോയിന്റുമായി രണ്ടാമതായി. 74 പോയിന്റുള്ള ചെല്‍സിയാണ് മൂന്നാം സ്ഥാനത്ത്. 71 പോയിന്റുള്ള ടോട്ടന്‍ഹാം നാലാ സ്ഥാനത്താണ്. ഇവര്‍ യുവേഫ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി. 69 പോയിന്റുള്ള ആഴ്‌സനല്‍ അഞ്ചാമതാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ആറാമതും. ബേണ്‍ലി, വാറ്റ്‌ഫോര്‍ഡ്, നോര്‍വിച്ച് സിറ്റി എന്നിവര്‍ തരം താഴ്ത്തപ്പെട്ടു.