ന്യൂസ് ഡെസ്ക്, മലയാളം യുകെ

അച്ഛനോ അമ്മയോ വിദേശ പൗരത്വം സ്വീകരിച്ചാൽ പ്രായപൂർത്തിയാകാത്ത മക്കൾക്ക് ഇന്ത്യൻ പൗരത്വം നിലനിൽക്കില്ലെന്ന നിയമം കർശനമായി നടപ്പിലാക്കി തുടങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിലേയ്ക്ക് വിവിധ മേഖലകളിലെ ജോലിയ്ക്കായി എത്തി പൗരത്വം സ്വീകരിച്ച ഒട്ടേറെ മലയാളികളെ ഇത് പ്രതികൂലമായി ബാധിക്കും.

നിലവിലെ നിയമം അനുസരിച്ച് കുട്ടികൾക്ക് 5 വർഷത്തേയ്ക്കാണ് പാസ്പോർട്ട് നൽകുന്നത്. വിദേശത്തുള്ള ഒട്ടേറെ പേരുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അവരുടെ ഇന്ത്യൻ പൗരത്വം നഷ്ടപ്പെടാൻ ഈ നടപടി കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ നിയമം നടപ്പിലാക്കുന്നതിനെതിരെ വിവിധ പ്രവാസി മലയാളി സംഘടനകൾ രാഷ്ട്രീയനേതൃത്വത്തിന് മേൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യം ശക്തമായി ഉയർന്നു വന്നിട്ടുണ്ട്.

പൗരത്വം നഷ്ടമാകുന്ന കുട്ടികൾക്ക് പ്രായപൂർത്തിയായതിനുശേഷം പൗരത്വത്തിനായി നിർദ്ദിഷ്ട ഫോമിൽ അപേക്ഷിക്കാം . എന്നാൽ ഈ നടപടിക്രമങ്ങളുടെ പുറകെ പോകാൻ എത്രപേർ തയ്യാറാകും എന്നതാണ് പലരും ചോദിക്കുന്നത്. ഫലത്തിൽ അന്യ രാജ്യത്തിലേയ്ക്ക് ജോലിക്കായി കുടിയേറിയവരുടെ രണ്ടാം തലമുറ മാതൃ രാജ്യവുമായുള്ള ബന്ധം അറ്റു പോകുന്നതിന് ഈ നടപടി കാരണമാകുമെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെടുന്നുണ്ട്.

ഇങ്ങനെ ഒരു നിയമം ഉണ്ട് എന്ന കാര്യത്തെ കുറിച്ച് മതിയായ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടില്ലെന്ന പരാതിയും ഉയർന്നു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ പല പ്രവാസി മലയാളികൾക്കും ഈ കാര്യങ്ങളെക്കുറിച്ച് ധാരണ കൈ വന്നിട്ടില്ല. പലരും തങ്ങളുടെ കുട്ടികളുടെ ഇന്ത്യൻ പാസ്പോർട്ട് പുതുക്കാൻ ചെല്ലുമ്പോഴാണ് ഈ നിയമങ്ങളെ കുറിച്ച് അറിയുന്നതു തന്നെ.