കാൻസർ ജീവിതത്തിലേക്കു വന്നത് ഭാഗ്യമായി കരുതുന്ന ആളാണ് ബോളിവുഡ് താരം മനീഷ കൊയ്‌രാള. ഗർഭാശയ കാൻസർ ബാധിച്ച താരം രോഗത്തിൽ നിന്ന് മുക്തി നേടിയിട്ട് ഏഴ് വർഷം പിന്നിട്ടു. കാൻസർ മനസ്സിനെ കൂടുതൽ തെളിച്ചമുള്ളതാക്കിയെന്നും , കാഴ്ചപ്പാടിനെ കൂടുതൽ മൂർച്ചയുള്ളതാക്കിയെന്നും താരം പറയുന്നു. ആശാഭംഗങ്ങളും അനിശ്ചിതത്വവും ഭയവും കടന്ന് ജീവിതത്തെ ധൈര്യത്തോടെ സമീപിക്കാൻ പഠിച്ച താരം ഇപ്പോൾ ഒരു യാത്രയിലാണ്. ശരീരത്തിന്റെ ശക്തി വീണ്ടെടുക്കാനുള്ള യാത്രയിൽ.

മനീഷയുടെ ഇന്‍സ്റ്റഗ്രാം പേജ് ഒന്ന് സന്ദര്‍ശിച്ചുനോക്കിയാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. അധികവും യാത്രകളുടെ ചിത്രങ്ങളും ‘പൊസിറ്റീവ്’ ആയി നിലനില്‍ക്കാന്‍ ആവശ്യമായ പ്രചോദനങ്ങളും തന്നെയാണ് മനീഷയുടെ ഇന്‍സ്റ്റ പോസ്റ്റുകള്‍ മുഴുവനും.

കഴിഞ്ഞ ദിവസവും അത്തരത്തിലുള്ള ചില ചിത്രങ്ങളും വിഡിയോകളും മനീഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. കാട്ടിലേക്കുള്ള വഴിയും, അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് ചിത്രങ്ങളിലും വിഡിയോയിലുമുള്ളത്. കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ‘മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്…’ എന്ന പ്രശസ്തമായ വരികള്‍ ഉള്‍ക്കൊള്ളിച്ചാണ് ഇക്കുറി കാട്ടിലേക്കുള്ള യാത്രയുടെ വിശേഷങ്ങള്‍ മനീഷ പങ്കുവച്ചിരിക്കുന്നത്.

2012ലാണ് മനീഷയ്ക്ക് അണ്ഡാശയ കാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. അതിന് ശേഷം ചികിത്സയില്‍ തന്നെയായിരുന്നു താരം. ചികിത്സയെല്ലാം പൂര്‍ത്തിയാക്കിയ ശേഷം രോഗം പൂര്‍ണ്ണമായി ഭേദമായി, വീണ്ടും സമൂഹമാധ്യമങ്ങളില്‍ സജീവമായ മനീഷ പിന്നീടിങ്ങോട്ട് മുഴുവന്‍ ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചുമെല്ലാമാണ് ഏറെയും ആരാധകരുമായി പങ്കുവച്ചത്.

കാന്‍സര്‍ അതിജീവനത്തിന് ശേഷം ആ അനുഭവങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് എഴുതിയ ‘ഹീല്‍ഡ്’ എന്ന മനീഷയുടെ പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനോടൊപ്പം തന്നെ പല വേദികളിലും പ്രചോദനപരമായ സംഭാഷണങ്ങളും ചര്‍ച്ചകളും നടത്തുന്നതിനും മനീഷ ക്ഷണിക്കപ്പെട്ടിരുന്നു.