ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്റെ പുതിയ ഭൂപടത്തെ അനുകൂലിച്ച് രംഗത്തെത്തിയ നടി മനീഷാ കൊയ്രാളയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം ഉയരുന്നത്. തനിക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും എതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം മനീഷ കൊയ്രാള.

ട്രോളുകളും പരിഹാസങ്ങളും അതിര് കടക്കുന്നുവെന്ന് മനീഷ കൊയ്രാള പറഞ്ഞു. രണ്ട് സര്‍ക്കാരുകളും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കട്ടെ, ആ സമയത്ത് നമുക്ക് പ്രതീക്ഷ കൈവിടാതിരിക്കാം. ആക്രമണാത്മക സ്വഭാവം ഉപേക്ഷിക്കണമെന്നും അനാദരവ് കാണിക്കുന്നത് നിര്‍ത്തണമെന്നും മനീഷ പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ മറുപടി. നേപ്പാളിന്റെ പുതിയ ഭൂപടത്തെ അനുകൂലിച്ചതോടെയാണ് സമൂഹമാധ്യമങ്ങളില്‍ മനീഷാ കൊയ്രാളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. ‘നമ്മുടെ കൊച്ചു രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ചതിന് നന്ദി. മൂന്ന് മഹത്തായ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സമാധാനപരവും പരസ്പര ബഹുമാനത്തോട് കൂടിയതുമായ സംഭാഷണത്തിനായി കാക്കുന്നു’വെന്നാണ് നേപ്പാള്‍ വിദേശകാര്യമന്ത്രിയുടെ ട്വീറ്റ് പങ്കിട്ട് കൊണ്ട് അവര്‍ കുറിച്ചത്.

ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളില്‍ മനീഷയ്ക്ക് നേരെ ആക്രമണം രൂക്ഷമായത്. സോഷ്യല്‍മീഡിയയിലൂടെ തനിക്കെതിരെയുള്ള ആക്രമണം സഹിക്കാവുന്നതിലും അപ്പുറമായാതോടെയാണ് താരം പ്രതികരിച്ച് രംഗത്തെത്തിയത്. നമ്മള്‍ ഈ സാഹചര്യത്തില്‍ ഒരുമിച്ചാണെന്നും വിമര്‍ശകരോട് മനീഷ മറുപടി പറഞ്ഞു.

വിഷയത്തില്‍ വിമര്‍ശകര്‍ക്ക് മറുപടി നല്കിക്കൊണ്ടുള്ള ട്വീറ്റ് നല്കിയതിന് പിന്നാലെ സമാധാനം ആഗ്രഹിച്ചുകൊണ്ട് പുതിയ ട്വീറ്റും നല്‍കി. ഇന്ത്യയുമായി തര്‍ക്കത്തിലിരിക്കുന്ന ലിപുലേഖ്, കാലാപാനി, ലിംപിയധുര എന്നീ പ്രദേശങ്ങളാണ് നേപ്പാളിന്റെ പുതുക്കിയ മാപ്പിലുള്‍പ്പെടുത്തിയിട്ടുള്ളത്. മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി ബിശ്വേശ്വര്‍ പ്രസാദ് കൊയ് രാളയുടെ പൗത്രിയാണ് മനീഷാ കൊയ്രാള.