മനോജ് കെ. ജയനും ഉര്‍വശിയും വേര്‍പിരിഞ്ഞിട്ട് വര്‍ഷം ഒന്‍പതു കഴിഞ്ഞിരിക്കുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവര്‍ എന്തിനാണ് വേര്‍പിരിഞ്ഞതെന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. പരസ്പരധാരണ ഇല്ലാതായതാണ് വിവാഹബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയതെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാലിപ്പോഴിതാ ഉര്‍വശിക്കെതിരേ മാനേജ് കെ. ജയന്‍ ചില വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തിലാണ് മനോജിന്റെ തുറന്നുപറച്ചില്‍.

”എന്റെ അമ്മ മരിച്ച ശേഷമുള്ള മൂന്നുനാലു മാസം വലിയ പ്രശ്‌നമായിരുന്നു. സിനിമകളുടെ തിരക്കു കാരണം വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍. സെക്കന്‍ഡ് ടേമില്‍ മോളെ ചോയ്‌സില്‍ ചേര്‍ത്തു, തല്‍ക്കാലത്തേക്ക് ഹോസ്റ്റലിലും നിര്‍ത്തേണ്ടി വന്നു. അന്നുവരെ എന്റെ നെഞ്ചില്‍ കിടത്തിയായിരുന്നു കുഞ്ഞാറ്റയെ ഉറക്കിയിരുന്നത്. മോളെ കൊണ്ടുവിട്ട് പോരും വഴി വണ്ടിയിലിരുന്ന് ഞാന്‍ പൊട്ടിക്കരഞ്ഞു. മോള്‍ പിന്നീട് ഓക്കെയായെങ്കിലും എനിക്ക് സമാധാനമില്ലായിരുന്നു.

വീണ്ടും വിവാഹം  ചെയ്യാമെന്ന തീരുമാനത്തില്‍ വേഗമെത്തിയത് അങ്ങനെയാണ്. ഒരു ദിവസം രാത്രി ഞാന്‍ മോളോടു ചോദിച്ചു, ‘അച്ഛന്റെ ജീവിതത്തിലേക്ക് അമ്മയെ പോലെ ഒരാളെ കൊണ്ടുവന്നാല്‍ വിഷമമാകുമോ.’ ‘അച്ഛനെന്താ കൊണ്ടുവരാത്തെ’ എന്നായിരുന്നു മോളുടെ മറുപടി.

വിവാഹജീവിതത്തില്‍ നമ്മള്‍ പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്യും. ആറു വര്‍ഷത്തോളം പൊരുത്തപ്പെടാന്‍ പല രീതിയില്‍ ശ്രമിച്ച ശേഷമാണ് ഇനി മുന്നോട്ടുപോകാന്‍ പറ്റില്ല എന്ന് എനിക്ക് തോന്നിയത്. 11 വര്‍ഷത്തോളം ഇങ്ങനെ കഴിഞ്ഞ ശേഷമാണ് ആശ വിവാഹമോചനത്തിനു തയാറായത്. ആ അനുഭവങ്ങളിലൂടെ ജീവിതത്തെ പച്ചയായി തിരിച്ചറിഞ്ഞതു കൊണ്ട് അവയെ ഒഴിവാക്കി ജീവിക്കാന്‍ പഠിച്ചു എന്നതാണ് ഇപ്പോഴത്തെ വലിയ കാര്യം.” മനോജ് കെ ജയന്‍ പറയുന്നു.