കൊറോണ വൈറസ് ലോകത്തെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതിനിടെ, പ്രശ്നം വലിയ സാമ്പത്തിക പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് റിപ്പോര്‍ട്ട്. വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതിനിടെ വിവിധ കമ്പനികള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നതാണ് പ്രധാന കാരണം. 2008 നുശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രയാസത്തിലേക്കാണ് ലോക സാമ്പത്തിക വ്യവസ്ഥ നീങ്ങുന്നതെന്ന് ചില ധനകാര്യ സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ മോശമായതിനെ തുടര്‍ന്ന് അമേരിക്കയിലെയും ബ്രിട്ടനിലേയും ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ ഓഹരിവിപണിയില്‍ വന്‍ തകര്‍ച്ചയാണ് ഉണ്ടായത്. ഏഷ്യന്‍ വിപണികളിലും തകര്‍ച്ച അനുഭവപ്പെടുകാണ്.

അമേരിക്കന്‍ ഓഹരി വിപണിയിലെ വ്യാവസായിക സൂചിക ഒരു ദിവസത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. 1190 പോയിന്റിന്റെ നഷ്ടമാണ് ഈ സൂചികയിലുണ്ടായത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന് കമ്പനികള്‍ അടച്ചിടുകയും യാത്രവിലക്കുകള്‍ നിലവില്‍വരികയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഓഹരി സൂചികകളില്‍ ഇടിവുണ്ടായത്. പല കമ്പനികളും വാർഷിക വളർച്ച നിരക്കിൽ കുറവു വരുത്തിയിട്ടുണ്ട്.
വൈറസ് വ്യാപനം തുടര്‍ന്നാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പൊതു സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് ബ്രീട്ടീഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് പറഞ്ഞു.

ഓഹരി വിപണിയില്‍ ലണ്ടന്‍ ആസ്ഥാനമായ കമ്പനികള്‍ക്ക് 150 ബില്യണ്‍ പൗണ്ട് സ്റ്റെര്‍ലിംങ്ങിന്റെ നഷ്ടമാണ് ഉണ്ടായത്. അമേരിക്കയിലെ ഐടി കമ്പനികളുടെ ഓഹരി സൂചികയായ നാസ്ഡാക്കിന് 4.6 ശതമാനത്തിന്റെ നഷ്ടമാണ് ഉണ്ടായത്.
ആഗോള തലത്തിലെ വമ്പന്‍ കമ്പനികളായ മൈക്രോസോഫ്റ്റ്, പെപാല്‍, സ്റ്റാന്റേഡ്ചാറ്റേഡ്, തുടങ്ങിയ കമ്പനികള്‍ വളര്‍ച്ചാ നിരക്കിലെ കണക്കുകൂട്ടലുകളില്‍ വലിയ കുറവുവരുത്തിയിട്ടുണ്ട്. ഫേസ്ബുക്ക് ഡവലപര്‍മാരുടെ വാര്‍ഷിക സമ്മേളനം വേണ്ടെന്നുവെച്ചു. കാലിഫോര്‍ണിയയില്‍ നടക്കേണ്ടിയിരുന്ന സമ്മേളനത്തിലാണ് ആയിരക്കണക്കിന് സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍മാരുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കപ്പെടുക.

അമേരിക്കന്‍ കമ്പനികളുടെ ലാഭത്തെ വലിയ രീതിയില്‍ കൊറോണ വൈറസ് ബാധമൂലമുള്ള പ്രശ്‌നങ്ങള്‍ ബാധിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്ക്‌സ് അഭിപ്രായപ്പെട്ടു. ടൂറിസം വ്യോമയാനം, ഓട്ടോമോബൈല്‍ മേഖലകളെയാണ് പ്രതിസന്ധി ഗൂരുതരമായി ബാധിക്കുകയെന്നാണ് ധനകാര്യ വിദഗ്ദരില്‍ പലരും വിലയിരുത്തുന്നത്. ഉത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നമായതിനാല്‍ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് സാ്മ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ക്രൂഡ് ഓയിലിന്റെ വില കഴിഞ്ഞ ദിവസം 13 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ഇതും സാമ്പത്തിക പ്രതിസന്ധിയുടെ വരവിനെ സൂചിപ്പിക്കുന്നതാണെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്.

വൈറസ് ബാധ പടരുകയാണെങ്കില്‍ രാജ്യത്തെ കായിക മല്‍സരങ്ങള്‍ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ബ്രിട്ടനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതിനിടെ ഇറാനിലും തെക്കന്‍ കൊറിയയിലും വൈറസ് ബാധ തുടരുകയാണ്. ഇറാനിലേക്കുള്ള യാത്ര കൂടുതല്‍ രാജ്യങ്ങള്‍ വിലക്കി. വൈറസ് ബാധയുടെ സാഹചര്യത്തില്‍ വടക്കന്‍ കൊറിയയിലേക്ക് മരുന്നുല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളില്‍ ലോകാരാഗ്യ സംഘടനയ്ക്ക് ഇളവ് നല്‍കി. ജപ്പാനും ഇറാഖും ഇറാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കമുളള പൊതുസ്ഥാപനങ്ങള്‍ പലതും അടച്ചിട്ടിരിക്കുകയാണ്. ചൈനയ്ക്ക് പുറത്ത് വൈറസ് പടരുന്നത് ആശങ്കയുണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. ലോകത്തെമ്പാടുമായി 50 രാജ്യങ്ങളില്‍നിന്നുള്ള 50,000 ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.