ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വടക്കൻ ലണ്ടനിൽ ഏഴുവയസുകാരിക്ക് വെടിയേൽക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 നാണ് സംഭവം നടന്നത്. യൂസ്റ്റൺ റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള ഫീനിക്സ് റോഡിലെ സെന്റ് അലോഷ്യസ് പള്ളിയിൽ ശവസംസ്കാര ശ്രുശ്രുഷ നടക്കുന്നതിനിടയിലാണ് വെടിവെപ്പ് നടന്നത്.

ശവസംസ്കാര ചടങ്ങിന്റെ അവസാനം സമാധാനത്തിന്റെ പ്രതീകമായ വെളുത്ത പ്രാവുകളെ പറത്തി വിട്ടപ്പോൾ ഒരാൾ കാറിൽ നിന്ന് ചാടിയിറങ്ങി ജനക്കൂട്ടത്തിനെ നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ശവസംസ്‌കാര ശുശ്രൂഷയിൽ പങ്കെടുക്കാനായി എത്തിയ ഒരാളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നാല് സ്ത്രീകളും ഏഴും പന്ത്രണ്ടും വയസുകാരായ രണ്ട് കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. ലണ്ടനിൽ നടന്ന ഏറ്റവും വലിയ കൂട്ട വെടിവെപ്പുകളിൽ ഒന്നാണിത്. അപകടത്തിൽ പരുക്കേറ്റ ഏഴ് വയസുകാരിയുടെ നില ഗുരുതരമായി തുടരുകയാണ്.