17 വര്‍ഷത്തിനുശേഷം സിനിമയിലേക്ക് മടങ്ങിവരവിന് ഒരുങ്ങുകയാണ് ‘അമരം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടി മാതു. വിവാഹത്തോടെ അമേരിക്കയിലേക്ക് പോയ മാതു ന്യൂയോര്‍ക്കില്‍ ഡാന്‍സ് സ്‌കൂളും മക്കളുമായി ജീവിക്കുകയാണ്. നാലു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ജേക്കബുമായി വേര്‍പിരിഞ്ഞു. ഇപ്പോള്‍ മക്കളായ ജെയ്മിക്കും ലൂക്കിനുമൊപ്പമാണ് താമസം.

‘അമര’ത്തിന്റെ പേരിലാണ് ആളുകള്‍ എന്നെ ഓര്‍ക്കുന്നത്. കരിയറില്‍ അത്ര മികച്ച മറ്റൊരു വേഷം കിട്ടിയിട്ടില്ല എന്നുപറയാം എന്ന് മാതു പറയുന്നു. മലയാളത്തിലെ എന്റെ മൂന്നാമത്തെ സിനിമയായിരുന്നു അത്. ഡ്രസ് റിഹേഴ്‌സലിന് നീളന്‍ പാവാടയും ബ്ലൗസുമിട്ട് വന്നപ്പോള്‍ ‘എന്റെ മുത്ത് അതാ മുന്നില്‍’ എന്നാണ് ഭരതന്‍ സാര്‍ പറഞ്ഞത്. ഭരതന്‍-ലോഹിതദാസ്-മമ്മൂട്ടി-മധു അമ്പാട്ട് ടീമിനൊപ്പം ആരും മറക്കാത്ത റോള്‍ ചെയ്യാനായത് ദൈവാനുഗ്രഹമാണ്. അമരത്തിനുശേഷം 10 വര്‍ഷം വലിയ തിരക്കായിരുന്നെന്നും മാതു പറയുന്നു.

വിവാഹശേഷം അഭിനയിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മാതു പറഞ്ഞു. അമേരിക്കയിലേക്ക് വന്നതോടെ യാത്ര ബുദ്ധിമുട്ടായി. മക്കളായപ്പോള്‍ ഇന്‍ഡസ്ട്രിയുമായുളള ബന്ധവും വിട്ടു. ജെയ്മി എട്ടിലും ലൂക്ക് ആറാം ക്ലാസിലുമാണ്. ഇവിടെ ഒറ്റയ്ക്കിരിക്കാന്‍ വയ്യാതെയാണ് ഡാന്‍സ് ക്ലാസ് തുടങ്ങിയത്. സിനിമകള്‍ കാണാറുണ്ട്. മഞ്ജു വാരിയരുടെ സിനിമകള്‍ വലിയ ഇഷ്ടമാണ്. അമേരിക്കയില്‍ ചിത്രീകരിക്കുന്ന സിനിമകളില്‍ വേഷം വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും എന്നും നടി പറയുന്നു. ഒരു കാര്യത്തില്‍ ഇപ്പോള്‍ വിഷമമുണ്ട്. എന്നെ സ്‌നേഹിച്ച പ്രേക്ഷകരോട് ഒന്നും പറയാതെ പെട്ടെന്നു പൊയ്ക്കളഞ്ഞു. എല്ലാവരോടും യാത്ര പറഞ്ഞ്, അനുഗ്രഹം വാങ്ങിയാണ് പോകേണ്ടിയിരുന്നത്. അങ്ങനെ ചെയ്യാതിരുന്നതിനു ക്ഷമ ചോദിക്കുന്നുവെന്നും മാതു പറയുന്നു.