ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഐ ആം എ സെലിബ്രിറ്റി ഷോയിൽ മാറ്റ് ഹാൻ‌കോക്ക് മൂന്നാം സ്ഥാനത്ത്. ഇന്നലെയാണ് ഫൈനൽ മത്സരം നടന്നത്. ഫുട്ബോൾ താരം ജിൽ സ്കോട്ട്, നടൻ ഓവൻ വാർണർ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.

മാറ്റ് ഹാൻകോക്ക് മത്സരത്തിൽ പങ്കെടുത്തത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കൺസർവേറ്റിവ് പാർട്ടി അംഗമായ അദ്ദേഹം, റിയാലിറ്റി ഷോയിൽ വന്നത് പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിരുന്നു. അത് പുറത്താക്കൽ നടപടിയിലേക്കും നയിച്ചു. ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമത് എത്തുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. മത്സരത്തിൽ മൂന്നാം സ്ഥലത്തേക്ക് പിന്തള്ളപെട്ടതിനെ തുടർന്ന് ഷോയിൽ നിന്ന് പുറത്തേക്ക് പോകുന്നതിൽ സങ്കടം ഉണ്ടെന്ന് വാർത്തകേന്ദ്രങ്ങൾ പറയുന്നു.

ഓസ്‌ട്രേലിയൻ കാടിൽ നിന്ന് പുറത്തുകടന്ന മാറ്റ് കാമുകി ജിന കൊളാഡഞ്ചലോയെ കണ്ടുമുട്ടിയപ്പോൾ സന്തോഷത്തിൽ ഇരുവരും ആലിംഗനം ചെയ്യുകയും, ചുംബിക്കുകയും ചെയ്തു. ആരാധകരുടെ വലിയ പിന്തുണ മാറ്റിന് ഉണ്ടായിരുന്നു. ഏറെ നാളുകൾക്കു ശേഷം തന്റെ പ്രിയപ്പെട്ടവളെ കണ്ടുമുട്ടിയപ്പോൾ “ഐ ലവ് യു, മിസ്സ്‌ യു സോ മച്ച്” എന്ന് പറയാനും അദ്ദേഹം മടിച്ചില്ല. മത്സരസമയത്ത് ക്യാമ്പ് ലീഡർ ആയിരുന്നു അദ്ദേഹം. റിയാലിറ്റി ടിവി ഷോയ്ക്കു വേണ്ടി പോയതിനെ തുടർന്ന് പാർട്ടി പുറത്താക്കിയിരുന്നു. മണ്ഡലത്തിലെ ജനങ്ങളുമായി ബന്ധം വിട്ടുള്ള എംപിമാരുടെ പ്രവൃത്തികൾ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചിരുന്നതിന്റെ ഭാഗമായാണ് നടപടി ഉണ്ടായതെന്നാണ് രാഷ്ട്രീയ വിദഗ്ധർ പറയുന്നത്.

ഐടിവി ന്യൂസ് അവതാരകയായ ചാർലിൻ വൈറ്റ്, എ പ്ലേസ് ഇൻ ദി സൺ അവതാരക സ്കാർലെറ്റ് ഡഗ്ലസ്, കൊറോണേഷൻ സ്ട്രീറ്റ് താരം സ്യൂ ക്ലീവർ, ഗായകൻ ബോയ് ജോർജ് എന്നിവർ ഈ വർഷത്തെ ക്യാമ്പ്‌മേറ്റുകളിൽ ഉൾപ്പെടുന്നു.