മാവേലിക്കരയില്‍ വള്ളികുന്നത്ത് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ അതിക്രൂരമായി കൊന്നത് മറ്റാരുടെയും സഹായമില്ലാതെയാണെന്ന അജാസിന്റെ വാദം തള്ളി പോലീസ്. ഇതോടെ സൗമ്യയെ കൊലപ്പെടുത്തുമ്പോൾ ഒപ്പമുണ്ടായിരുന്ന അജ്ഞാതനെ കേന്ദ്രീകരിച്ച്‌ പൊലീസ് അന്വേഷണമാരംഭിച്ചു. ചെങ്ങന്നൂര്‍ ഡിവൈ.എസ്‌പി. അനീഷ് വി. കോരയ്ക്കാണ് അന്വേഷണച്ചുമതല. പഴുതുകള്‍ അടച്ചുള്ള അന്വേഷണത്തിനാകും ശ്രമം. അജാസ് എത്തിയ കാറിനെ കേന്ദ്രീകരിച്ചാണ് ദുരൂഹതകള്‍. വണ്ടി ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു എന്നാണ് സംശയം. സ്‌കൂട്ടര്‍ ഇടിച്ചുവീഴ്‌ത്തിയതും ഈ ഡ്രൈവറായിരുന്നു. ഇതിന് പിന്നാലെ അജാസ് കാറില്‍ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം. അതുകൊണ്ടാണ് വിശദ അന്വേഷണം വേണ്ടി വരുന്നത്.

സൗമ്യ സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിടാന്‍ അജാസ് ഉപയോഗിച്ച കാറില്‍ ഒരു നീലഷര്‍ട്ടുകാരനും ഉണ്ടായിരുന്നെന്ന് പ്രദേശത്തെ തൊഴിലുറപ്പ് തൊഴിലാളികള്‍ പറഞ്ഞിരുന്നു. സൗമ്യയെ വെട്ടിയും തീവെച്ചും കൊല്ലുന്നത് കണ്ടുനിന്ന ഇയാള്‍ സംഭവശേഷം സ്ഥലം വിട്ടു. കൃത്യംനടന്ന സ്ഥലത്തേക്ക് അജാസ് എത്തിയ കാറിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതില്‍ തുറക്കാന്‍ കഴിയാത്തവിധം മതിലിനോടു ചേര്‍ത്താണു നിര്‍ത്തിയിരുന്നത്. ഡ്രൈവിങ് സീറ്റില്‍നിന്ന് എതിര്‍വശത്തെ വാതില്‍വഴിയാണ് പ്രതി പുറത്തിറങ്ങിയതെങ്കില്‍ സൗമ്യയ്ക്ക് ഓടിരക്ഷപ്പെടാന്‍ ഏറെസമയം ലഭിക്കുമായിരുന്നു. അതായത് വണ്ടി ഓടിച്ചിരുന്നത് മറ്റൊരാളായിരുന്നു. സ്‌കൂട്ടര്‍ ഇടിച്ചുവീഴ്‌ത്തിയതും ഡ്രൈവറായിരുന്നു. ഇതിന് പിന്നാലെ അജാസ് കാറില്‍ നിന്നിറങ്ങി ആക്രമിക്കുകയായിരുന്നുവെന്നാണ് നിഗമനം.

ഞായറാഴ്ച രാത്രിയോടെ പൊലീസ് അജാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. തനിക്ക് സൗമ്യയോട് ഇഷ്ടമായിരുന്നുവെന്നും വിവാഹാഭ്യര്‍ത്ഥന സൗമ്യ നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും അജാസ് മൊഴി നല്‍കി. പെട്രോള്‍ ഉപയോഗിച്ച്‌ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനിച്ചതെന്നും ഇത് പാളിപ്പോയെന്നും അജാസ് പൊലീസിനോട് പറഞ്ഞു. താന്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും പ്രതി മൊഴി നല്‍കിയിരുന്നു. ‘കൊല ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഒറ്റയ്ക്കാണ്. മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു കരുതിയത്. എന്നാല്‍ അതിന് സാധിച്ചില്ല. സൗമ്യയെ ഇഷ്ടമായിരുന്നു. പല തവണ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടും സൗമ്യ നിരസിച്ചു. ഇതിനിടയിലാണ് കടം വാങ്ങിയ പണം സൗമ്യ തിരികെ തരാന്‍ നോക്കിയത്. എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് താന്‍ തിരികെ നല്‍കിയതായും അജാസ് മൊഴി നല്‍കിയിരുന്നു. ഇത് ശരിയല്ലെന്ന തരത്തിലാണ് രണ്ടാമനെ കുറിച്ചുള്ള ചര്‍ച്ച സജീവമാകുന്നത്. തനിക്ക് മരിച്ചാല്‍ മതിയെന്നാണ് പ്രതി ഐ.സി.യു.വില്‍വെച്ച്‌ സഹപ്രവര്‍ത്തകരോടു പറഞ്ഞത്.

കാറോടിച്ചത് മറ്റൊരാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ സംശയം വ്യക്തമാക്കി സൗമ്യയുടെ ഭര്‍ത്തൃസഹോദരന്‍ ഷാജി പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇത് തൊഴിലുറപ്പുകാരും വ്യക്തമാക്കിയതോടെയാണ് രണ്ടാമനിലേക്ക് അന്വേഷണം എത്തുന്നത്. ഇത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. ഇത് കണ്ടെത്താന്‍ കൊലപാതകം നടത്താനായി അജാസ് എറണാകുളത്തുനിന്നു സഞ്ചരിച്ച വഴിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കും. മൊബൈല്‍ ഫോണിന്റെ കോള്‍ വിശദാംശങ്ങളും ശേഖരിക്കും. ഒരു പരിചയക്കാരന്റെ കാറിലാണ് അജാസ് വള്ളികുന്നത്തെത്തിയത്. എറണാകുളത്തു നിന്നു പെട്രോളും കൊടുവാളും വാങ്ങിയെന്നാണു വിവരം.വള്ളികുന്നത്ത് ഏതാനും മണിക്കൂര്‍ അജാസ് തങ്ങിയെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇടയ്ക്കു മണപ്പള്ളി ജംക്ഷനില്‍ പോയി ഭക്ഷണം കഴിച്ചു.

സൗമ്യയെ ഇടിച്ചു വീഴ്‌ത്തിയതിനു പിന്നാലെ ഇരുവരും തമ്മില്‍ ഫോണ്‍ സന്ദേശങ്ങളെച്ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമായപ്പോള്‍ അജാസ് കാറില്‍നിന്ന് ആയുധം എടുക്കുന്നതു കണ്ടു സൗമ്യ അടുത്ത വീട്ടിലേക്ക് ഓടുകയായിരുന്നു. അപ്പോള്‍ അജാസ് പിന്നാലെയെത്തി വെട്ടിവീഴ്‌ത്തുകയും കുത്തുകയും ചെയ്ത ശേഷം പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയെന്നാണു പൊലീസിനു ലഭിച്ച വിവരം. പ്രതി സഞ്ചരിച്ച കാറിന്റെ ഉടമ വള്ളികുന്നം പൊലീസില്‍ ഹാജരായി.

ചൊവ്വാഴ്ച വൈകുന്നേരത്തോടെ അജാസിന് ന്യൂമോണിയ ബാധിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. നാഡിമിടിപ്പ് കുറഞ്ഞുവരുന്ന അജാസിന് ഇടയ്ക്കിടെ ബോധക്ഷയവും സംഭവിക്കുന്നുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അജാസ് നിലവിലുള്ളത്. മരുന്ന് നല്‍കി രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. വൃക്കകളുടെ പ്രവര്‍ത്തനം നേരത്തെ തന്നെ തകരാറിലായിരുന്നു. മൂത്ര തടസ്സവുമുണ്ട്. ആരോഗ്യ നില വഷളായി തുടരുന്നതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി അജാസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പകര്‍പ്പിനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

അതിനിടെ അജാസ് ജോലിചെയ്തിരുന്ന ആലുവ ട്രാഫിക് സ്റ്റേഷനില്‍ എസ്‌പി. കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘം മിന്നല്‍പരിശോധന നടത്തി. അജാസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉദ്യോഗസ്ഥരോട് നേരിട്ടു തിരക്കി. സൗമ്യവധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട ചുമതലകള്‍ ചെങ്ങന്നൂര്‍ ഡിവൈ.എസ്‌പി.യുടെ പരിധിയിലെ എസ്‌ഐ. മാര്‍ക്കു വീതിച്ചുനല്‍കിയിട്ടുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍, ഫോണ്‍വിവരങ്ങള്‍, സാക്ഷിമൊഴികള്‍ തുടങ്ങിയവ ശേഖരിക്കാനുള്ള ചുമതലയാണ് ഇങ്ങനെ നല്‍കിയിരിക്കുന്നത്.അതേ സമയം കേസിൽ പ്രതിയായ ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസിനെ സസ്‌പെൻഡ് ചെയ്തു. അജാസിനെതിരെ കൊലപാതകക്കുറ്റമടക്കമുള്ള എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെയാണ് സസ്പെൻഡ് ചെയ്തതായി ഉത്തരവിറക്കിയത്.