പാചകത്തൊഴിലാളിയുടെ അരക്കെട്ടിൽ തുളഞ്ഞുകയറിയ കത്തിമുന അഞ്ചര മാസത്തിനുശേഷം പുറത്ത്. പോങ്ങനാട് മുണ്ടയിൽക്കോണം മേലെവിള വീട്ടിൽ അജയകുമാറിന്റെ (48) ശരീരത്തിൽനിന്നാണ് ഒടിഞ്ഞു കയറിയ കത്തിമുന ലഭിച്ചത്. മഹാദേവേശ്വരത്തെ ഹോട്ടലിൽ 2016 നവംബർ നാലിന് ഹോട്ടലിലെ മറ്റൊരു തൊഴിലാളിയുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിലാണ് അരക്കെട്ടിൽ വലതു കാലിന്റെ മുകളിൽ കത്തി മുന തുളച്ചു കയറിതെന്ന് അജയകുമാർ പറഞ്ഞു. കുത്തേറ്റ മുറിവുമായി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലാണു ചികിത്സ തേടിയത്.

അജയകുമാർ പറഞ്ഞത്: മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ചികിത്സ നടത്തിയത്. എക്സ്റേ എടുത്തശേഷം മുറിവിൽ മരുന്നു വച്ചുകെട്ടി തുന്നലിടുകയും ചെയ്തു. കിടത്താൻ സ്ഥലസൗകര്യം ഇല്ലെന്നു പറഞ്ഞു വെളുപ്പിനു മൂന്നു മണിക്കു കേശവപുരം ഗവ. സിഎച്ച്സിയിലേക്കു റഫർ ചെയ്തു. കേശവപുരത്തു രണ്ടാഴ്ച ചികിത്സ നടത്തിയിരുന്നു. ഒന്നരമാസം മുമ്പു മുറിവു പുറത്തേക്കു തള്ളി വരികയും രണ്ടു ദിവസം മുമ്പു പഴുക്കുകയും ചെയ്തു. ശനിയാഴ്ച രാത്രി മുറിവിലെ പഴുപ്പു ‍ഞെക്കി കളഞ്ഞപ്പോൾ നാലര സെന്റിമീറ്റർ നീളമുള്ള കത്തിമുന പുറത്തേക്കു വരികയായിരുന്നെന്ന് അജയകുമാർ പറഞ്ഞു