ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ബ്രിട്ടനിലേയ്ക്കുള്ള ഉയർന്ന തോതിലുള്ള കുടിയേറ്റം വീടുകൾ ആളുകൾക്ക് ലഭിക്കാത്ത സാഹചര്യത്തിലേക്കാണ് നിലവിൽ നയിക്കുന്നതെന്ന് മൈക്കൽ ഗോവ്. കുടിയേറ്റം അനുദിനം വർദ്ധിക്കുകയാണ്. യുകെയിൽ എത്തുന്ന മലയാളികൾ ഉൾപ്പടെയുള്ള പല ആളുകൾക്കും താമസിക്കാൻ വീട് കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ആളുകൾ വലയുന്നു. സ്റ്റുഡന്റ് വിസയിൽ എത്തിയ മലയാളികൾ പാർട്ട്‌ ടൈം ആയിട്ട് ജോലി ചെയ്തു സമ്പാദിക്കാം എന്നൊക്കെയുള്ള ലക്ഷ്യത്തിലാണ് യാത്രയാകുന്നത്. സ്വന്തമായി വീട് ഉള്ളവർക്ക് ഒറ്റത്തവണ മാത്രമേ മുതൽ മുടക്കുള്ളു. എന്നാൽ, വാടക വീടിനെ ആശ്രയിക്കുന്നവർക്ക് ഓരോ മാസവും വാടക ഇനത്തിലും അല്ലാതെയുമായി വലിയ ചിലവാണ് ഉണ്ടാകുന്നത്.

പ്രതിവർഷം 300,000 വീടുകൾ നിർമ്മിക്കുക എന്ന ഗവൺമെന്റിന്റെ ലക്ഷ്യം പലപ്പോഴും പരാജയപ്പെടുന്നതാണ് ഇതിന് പ്രധാന കാരണം. കുടിയേറ്റം വർദ്ധിക്കുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ എത്തുമെന്ന് അറിയാമെന്നിരിക്കെയാണ് ഈ വീഴ്ച സംഭവിക്കുന്നത്. പ്രതിവർഷം 170,000 ആണ് നെറ്റ് മൈഗ്രേഷൻ നിരക്ക്. എന്നാൽ യഥാർത്ഥ കണക്ക് അതിനേക്കാൾ മൂന്നിരട്ടിയെങ്കിലും കൂടുതലാണ് എന്നതാണ് യാഥാർഥ്യം. വീട് പോലെ തന്നെ പൊതുസേവനങ്ങൾ ആളുകൾക്ക് ലഭ്യമാകുന്നതിലും കുറവ് വന്നിട്ടുണ്ട്. ആളുകളുടെ എണ്ണത്തിന് അനുസരിച്ചു സേവനം നൽകാൻ സർക്കാരിന് കഴിയുന്നില്ല എന്നുള്ളതാണ് നഗ്നസത്യം.

2022 ജൂൺ വരെയുള്ള കണക്കുകൾ അനുസരിച്ചു നെറ്റ് മൈഗ്രേഷൻ 500,000 കവിഞ്ഞതായി ഡേറ്റ കാണിക്കുന്നു. എന്നാൽ എന്നാൽ അടുത്ത നാളുകളിൽ പുറത്തുവരുന്ന പുതിയ കണക്കുകൾ 700,000-ൽ എത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് ബ്രെക്‌സിറ്റിന് മുമ്പുള്ള റെക്കോർഡിന്റെ ഇരട്ടിയിലധികം വരുമെന്നാണ് അനുമാനം.