ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : കുഞ്ഞുങ്ങളെ അപായപ്പെടുത്താൻ തീവ്രവാദികൾ പാലിൽ വിഷം കലർത്തുമെന്ന് രോഗിയോട് പറഞ്ഞ മിഡ്‌വൈഫിനെ പുറത്താക്കി. ഗുരുതര അപവാദ പ്രചരണം നടത്തിയ അന്ന സെമെനെങ്കോയെ ഈ മാസം ആദ്യം ജോലിയിൽ നിന്ന് വിലക്കിയിരുന്നു. സെമെനെങ്കോയുടെ അഭിപ്രായങ്ങൾ തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും അനുചിതവുമാണെന്ന് നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) കണ്ടെത്തി. രോഗിയോട് മാന്യമായി പെരുമാറുന്നതിൽ അവൾ പരാജയപ്പെട്ടുവെന്ന് അതിൽ പറയുന്നു. ന്യൂപോർട്ടിലെ റോയൽ ഗ്വെന്റ് ഹോസ്പിറ്റലിലും അബർഗവെന്നിയിലെ നെവിൽ ഹാൾ ഹോസ്പിറ്റലിലും ഇവർ ജോലി ചെയ്തിട്ടുണ്ട്.

സംഭവത്തിന്‌ പിന്നാലെ മറ്റ് അനേകം പരാതികൾ ഇവർക്കെതിരെ ഉയർന്നു. ക്ലിനിക്കൽ കാരണമോ സമ്മതമോ ഇല്ലാതെ ഒരു രോഗിയുടെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രം എടുത്തുവെന്ന ആരോപണവും സെമെനെങ്കോയ്ക്കെതിരെ ഉയർന്നു. രോഗികളുടെ സുരക്ഷയിലും രോഗികളുടെ ആവശ്യങ്ങൾക്ക് മറുപടി നൽകുന്നതിലും അവർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

“ഈ കേസിലെ കണ്ടെത്തലുകൾ സെമെനെങ്കോയുടെ പ്രവർത്തനങ്ങൾ ഗൗരവമുള്ളതാണെന്ന് തെളിയിക്കുന്നു. അവളെ പരിശീലനം തുടരാൻ അനുവദിക്കുന്നത് പ്രൊഫഷനിലും എൻഎംസിയിലുമുള്ള ജനങ്ങളുടെ വിശ്വാസത്തെ ദുർബലപ്പെടുത്തും. ” റിപ്പോർട്ടിൽ പറയുന്നു.