ന്യൂസ് ഡെസ്ക് മലയാളം യുകെ

ബ്രിട്ടീഷ് കോളനിയായിരുന്ന മ്യാൻമാറിൽ പട്ടാള അട്ടിമറി നീക്കം നടന്നതായി ഉള്ള വാർത്ത പരക്കെ ആശങ്ക ഉണർത്തി. നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി നേതാവ് ആംഗ് സാൻ സൂകിയെ അറസ്റ്റ് ചെയ്തതായി പാർട്ടി വക്താവ് പറഞ്ഞു. സൈന്യം ഭരണം കഴിക്കാൻ ശ്രമിക്കുന്നു എന്ന സൂചനകൾ നിലനിൽക്കെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരും സൈന്യവും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലാണ് ലോകമെങ്ങുമുള്ള ജനാധിപത്യ വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് ഈ വാർത്ത പുറത്ത് വന്നിരിക്കുന്നത്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ആംഗ് സാൻ സൂകിയുടെ പാർട്ടി സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ സീറ്റുകൾ നേടിയിരുന്നെങ്കിലും വ്യാജ വോട്ടുകൾ ചെയ്യപ്പെട്ടതായി പട്ടാളം ആരോപിച്ചിരുന്നു.

ബർമ എന്ന് അറിയപ്പെടുന്ന മ്യാൻമാർ 2011 വരെ പട്ടാള ഭരണത്തിൻെറ കീഴിലായിരുന്നു . മ്യാൻമാറിൻെറ സ്വാതന്ത്ര നായകൻ ജനറൽ മിൻ ആംഗ് ഹ്ലേയിംഗിൻെറ മകളായ സൂകി വർഷങ്ങളോളം വീട്ടുതടങ്കലിലായിരുന്നു. 1948 -ൽ മ്യാൻമാർ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിന് തൊട്ടുമുമ്പാണ് ജനറൽ കൊല്ലപ്പെട്ടത്. 1991 -ൽ വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ അവർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിരുന്നു.